നിലന്പൂരിൽ നടത്തിയത് നീണ്ട മുന്നൊരുക്കം: എ.പി. അനിൽകുമാർ
1563092
Wednesday, May 28, 2025 7:38 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിനായി നടത്തിയത് നീണ്ട മുന്നൊരുക്കമാണെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ. ഏപ്രിൽ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്ന് കരുതി കഴിഞ്ഞ മാർച്ചിൽ തന്നെ യോഗം വിളിച്ച് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
59 വർധിച്ച ബൂത്തുകൾ ഉൾപ്പെടെ 263 ബൂത്ത് കമ്മിറ്റികളും പുന:സംഘടിപ്പിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടതോടെ പ്രവർത്തനം ആലസ്യത്തിലായെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു മുതൽ പ്രചാരണ രംഗത്ത് സജീവമാകാനുള്ള കർമ പദ്ധതിയും അനിൽകുമാർ നിലന്പൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് നേതൃയോഗത്തിൽ അവതരിപ്പിച്ചു.
ഒറ്റക്കെട്ടായി ഒരു മനസോടെ രംഗത്തിറങ്ങണം: വി.എസ്. ജോയി
നിലന്പൂർ: നിലന്പൂരിന് ലഭിച്ച മികച്ച സ്ഥാനാർഥിയാണ് ആര്യാടൻ ഷൗക്കത്തെന്നും വിജത്തിനായി ഒറ്റക്കെട്ടായി ഒരു മനസോടെ രംഗത്തിറങ്ങണമെന്നും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി പറഞ്ഞു. നിലന്പൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനെ ലാഘവത്തോടെ കാണരുത്. ഒന്പത് വർഷം എംഎൽഎ ഇല്ലാത്തിന്റെ പ്രയാസം നമ്മൾ അനുഭവിച്ചു. ആര്യാടൻ സാറിന്റെയും പ്രകാശേട്ടന്റെയും സ്വപ്നം പൂർത്തീകരിക്കാൻ നിലന്പൂർ തിരിച്ചുപിടിക്കണമെന്നും വി.എസ്. ജോയ് പറഞ്ഞു.
നിലന്പൂർ തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റും: ആര്യാടൻ ഷൗക്കത്ത്
നിലന്പൂർ: നിലന്പൂർ തിരിച്ചുപിടിക്കാൻ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നിലന്പൂർ തിരിച്ചുപിടിക്കണമെന്നത് ആര്യാടൻ മുഹമ്മദിന്റെയും വി.വി. പ്രകാശിന്റെയും സ്വപ്നമായിരുന്നു. ആ സ്വപ്നം പൂർത്തീകരിക്കും. കഴിഞ്ഞ ഒന്പത് വർഷം വികസന മുരടിപ്പാണ് നിലന്പൂരിലുണ്ടായത്. വന്യജീവി ആക്രമണങ്ങളിൽ ജീവനും കൃഷിയും നഷ്ടപ്പെട്ട മലയോര ജനത ദുരിതത്തിലാണ്. ആദിവാസികളടക്കമുളളവർ വലിയ പ്രയാസത്തിലാണ്. ഇതിന് പരിഹാരം കാണാൻ യുഡിഎഫ് തിരിച്ചെത്തണം.
പിഴവുകളും പോരായ്മകളുമുണ്ടെങ്കിൽ ചൂണ്ടിക്കാട്ടി തന്നെ തിരുത്താനുള്ള അധികാരം പ്രവർത്തകർക്കുണ്ടെന്നും ഷൗക്കത്ത് പറഞ്ഞു. നിലന്പൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.