പുലി ഭീതിയൊഴിയാതെ കരുവാരകുണ്ട് : കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി
1568856
Friday, June 20, 2025 5:44 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് കുട്ടത്തിക്കു സമീപത്തെ ജനവാസ മേഖലയിൽ വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ. കുട്ടത്തി മുളംകുന്നത്തെ നെച്ചിക്കാടൻ മൊയ്തീന്റെ കൃഷിയിടത്തിൽ പുലി കടിച്ചുകൊന്ന കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിവരം വനം വകുപ്പധികൃതരെ അറിയച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു.
അടുത്തയിടെ ഇതിനടുത്ത കുട്ടത്തിയിലെ തന്നെ തേക്കിൻകാട് അയ്യപ്പൻ പുലിയെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കണ്മുന്നിൽ വച്ച് വളർത്തുനായയെ പുലി പിടിച്ചു കൊണ്ടുപോയതായും അയ്യപ്പൻ പറഞ്ഞു. ഏതാനും വർഷം മുന്പ് അയ്യപ്പന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസി ടിവിയിൽ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു.
വിവരം വനം വകുപ്പധികൃതരെ അറിയിച്ചെങ്കിലും ഇക്കാര്യങ്ങളൊന്നും അവർ ഗൗരവത്തിലെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. രണ്ടാഴ്ച മുന്പാണ് കടുവയ്ക്ക് വച്ച കെണിയിൽ പ്രദേശത്ത് പുള്ളിപുലി കുടുങ്ങിയത്. കാളികാവ് അടക്കാക്കുണ്ടിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാൻ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. കുട്ടത്തിയിൽ കാട്ടുപന്നിയുടെ അവശിഷ്ടം കണ്ട ഭാഗത്തു നിന്ന് നാലു കിലോമീറ്റർ അകലെയാണ് ഈ പ്രദേശം.
പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പലതവണ പരാതി ഉന്നയിച്ചതാണ്. ധാരാളം വളർത്തുമൃഗങ്ങൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കർഷകർക്ക് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. കൃഷിനാശത്തിന് പുറമേ ആളുകളുടെ ജീവൻ കൂടി അപകടത്തിലാകുന്ന അവസ്ഥയാണ് പ്രദേശത്തുള്ളത്. കുട്ടത്തിയിൽ പുലി സാന്നിധ്യം ഉറപ്പിച്ചതോടെ പ്രദേശത്ത് കൂടുതൽ പുലികൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രദേശവാസികൾ കരുതുന്നത്.