പുന്നക്കൽ ഷംസു വധശ്രമക്കേസ് : ഹൈക്കോടതിയുടെ കണ്ടെത്തലിനെതിരേ സുപ്രീം കോടതി; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും
1568863
Friday, June 20, 2025 5:44 AM IST
ബഷീർ കല്ലായി
മഞ്ചേരി: സിഐടിയു നേതാവ് മഞ്ചേരി ചന്തക്കുന്ന് പുന്നക്കൽ ഷംസുവിനെ വാളുകൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഹൈക്കോടതിയുടെ കണ്ടെത്തലിനെതിരെ സുപ്രീം കോടതി. കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം 307 പ്രകാരം വധശ്രമത്തിന് കേസ് ചാർജ് ചെയ്യാനാകില്ലെന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.
ഏറെ കോളിളക്കമുണ്ടാക്കിയ കൊലപാതക ശ്രമം 2001 ജനുവരി 16ന് വൈകീട്ട് അഞ്ചു മണിക്കാണ് നടന്നത്. മഞ്ചേരി പാണ്ടിക്കാട് റോഡിൽ പ്രവർത്തിച്ചിരുന്ന മാർജിൻ ഫ്രീ മാർക്കറ്റിന് മുൻവശത്തു വച്ച് എൻഡിഎഫ് പ്രവർത്തകരായ അഞ്ചംഗ സംഘം കടയുടെ മാനേജരായ ഷംസുവിനെ വടിവാൾ കൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷംസുവിനെ നാട്ടുകാർ മഞ്ചേരിയിലും തുടർന്ന് കോയന്പത്തൂരിലും സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കേസിലെ പ്രതികളെ 2001 ജനുവരി 27ന് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി പൊന്നാനി നഗരം പിലാക്കൽ സലീം, മൂന്നാം പ്രതി മലപ്പുറം ഹാജിയാർപള്ളി കണ്ണൻതൊടി അബ്ദുൾമുനീർ, നാലാംപ്രതി പുൽപ്പറ്റ കുന്നുമ്മൽ ചീനിമാന്പുറത്ത് ജാഫർ എന്നിവരെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ആറു വർഷം കഠിന തടവിനും 40000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു.
അഞ്ചാം പ്രതി ഒ.എം.എ. ജബ്ബാറിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. രണ്ടാം പ്രതി തിരുനാവായ വൈരങ്കോട് കൊല്ലൻ ജുബൈർ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി. പത്തുവർഷത്തിനു ശേഷം നാട്ടിലെത്തിയ ഇയാളെ 2011 ഒക്ടോബർ 25നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മഞ്ചേരി സിഐമാരായിരുന്ന കെ.കെ. അബ്ദുൾഹമീദ്, പി. കരുണാകരൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
ജുബൈറിന് കോടതി 2018 മാർച്ച് 16ന് അഞ്ചു വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 307, 324 എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഈ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.
കേസിൽ വധശ്രമത്തിന്റെ വകുപ്പായ 307 നിലനിൽക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും 326 വകുപ്പു പ്രകാരം ശിക്ഷ ഒരു മാസത്തെ കഠിന തടവ് ആക്കി ചുരുക്കുകയുമായിരുന്നു. ഇതിനെതിരെ ഷംസു പുന്നക്കൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ 2020 നവംബർ ഏഴിന് ഷംസു മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തന്റെ ഭാര്യയായ ടി.എസ്. മീര കേസിൽ കക്ഷി ചേരുകയായിരുന്നു.
ഷംസു പുന്നക്കലിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി, മുറിവിന്റെ സ്വഭാവം, അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങൾ, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്ന വസ്തുത എന്നിവ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസിൽ നിന്ന് വധശ്രമത്തിന്റെ വകുപ്പ് ഒഴിവാക്കാനാകില്ലെന്ന് കണ്ടെത്തി.
സുപ്രീം കോടതി ജസ്റ്റിസുമാരായ ജി.കെ. മഹേശ്വരി, അരവിന്ദ്കുമാർ എന്നിവരടങ്ങിയ ബെഞ്ച് 2025 ഏപ്രിൽ 16ന് പുറപ്പെടുവിച്ച വിധിയിൽ എട്ട് ആഴ്ചകൾക്കകം പ്രതികൾ പോലീസിൽ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.
അല്ലാത്തപക്ഷം പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ നാളിതുവരെ പ്രതികൾ കീഴടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.