പട്ടാപ്പകൽ കാട്ടാന ഭീതി വിതച്ചു
1569108
Saturday, June 21, 2025 5:10 AM IST
കരുവാരകുണ്ട്: കൽക്കുണ്ടിലെ ജനവാസകേന്ദ്രത്തിൽ പട്ടാപ്പകൽ എത്തിയ കാട്ടാന ഭീതി വിതച്ചു. കൽക്കുണ്ട് ആർത്തലയിലെ സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിലാണ് കാട്ടാന നിലയുറപ്പിച്ചത്.
കൽക്കുണ്ട് സെന്റ് മേരീസ് പള്ളിയും സമീപത്താണ്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ കർഷകരും തൊഴിലാളികളുമാണ് കാട്ടാനയെ കണ്ടത്. ആളുകൾ ഒച്ച വച്ചതോടെ കാട്ടാന റബർ മരങ്ങൾക്ക് മറഞ്ഞ് നിന്ന് കൃഷിയിടം വിട്ടൊഴിയാൻ തയാറായില്ലെന്ന് കർഷകർ പറഞ്ഞു.
കടുവ ഭീതി നിലനിൽക്കുന്ന പ്രദേശമാണിവിടം. പട്ടാപ്പകൽ കാട്ടാനയുടെ ശല്യം കൂടി ആയതോടെ പ്രദേശവാസികളുടെ ആശങ്ക വർധിച്ചു. പകൽ സമയത്ത് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി കൃഷിനാശം വരുത്തുന്നത് ആദ്യമായിട്ടാണെന്നും പ്രദേശവാസികൾ പറഞ്ഞു.
സമീപവാസികളായ വെള്ളാരംകുന്നേൽ പ്രകാശൻ, മേപ്പുറത്ത് അപ്പച്ചൻ, ജെയ് രാജ്, ആർത്തല കുന്നേൽ മണികണ്ഠൻ, ലാലു പ്രശാന്ത്, അഭിജിത്ത് തുടങ്ങിയവരുടെ ശ്രമഫലമായാണ് കാട്ടാനയെ പ്രദേശത്ത് നിന്ന് തുരത്തി കാടു കയറ്റിയത്.
കാട്ടുമൃഗശല്യത്താൽ പൊറുതിമുട്ടിക്കഴിയുന്ന മലയോര ജനതയുടെ ആശങ്കയകറ്റാൻ വനം വകുപ്പ് ശക്തമായ നടപടിയെടുക്കണമെന്നാണ് മലയോര കർഷകർ ആവശ്യപ്പെടുന്നത്.