കൂട്ടിയും കിഴിച്ചും മുന്നണികൾ...
1568859
Friday, June 20, 2025 5:44 AM IST
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ കൂട്ടിയും കിഴിച്ചും മുന്നണികൾ. ഏറെ വൈകി . 73.26 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത് ഉയരാൻ ഇടയുണ്ട്. സ്വതന്ത്രസ്ഥാനാർഥി പി.വി. അൻവർ പിടിക്കുന്ന വോട്ടുകൾ സംബന്ധിച്ചാണ് ഇരുമുന്നണികളുടെയും ക്യാന്പുകളിലെ പ്രധാന ചർച്ച. അൻവർ രണ്ട് ഭാഗത്തു നിന്നും വോട്ടുകൾ ചോർത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഇരുമുന്നണികൾക്കും തർക്കമില്ല. എന്നാൽ തുറന്ന് സമ്മതിക്കാൻ ഇരുപക്ഷവും തയാറാകുന്നില്ല.
പോത്തുകൽ, കരുളായി, അമരന്പലം, വഴിക്കടവ് പഞ്ചായത്തുകളിലും നിലന്പൂർ നഗരസഭയിലും കാര്യമായ അടിയൊഴുക്കുകൾ പി.വി. അൻവറിന് ഉണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും കരുതുന്നു.
ചുങ്കത്തറ, മൂത്തേടം, എടക്കര പഞ്ചായത്തുളിലും അൻവർ തെറ്റില്ലാത്ത വോട്ടുകൾ ലഭിച്ചേക്കും. അൻവർ 5000 ത്തിൽ കൂടുതൽ വോട്ടുകൾ പിടിക്കില്ലെന്ന് ആദ്യം വിലയിരുത്തിയ പ്രധാനമുന്നണികൾ ഇപ്പോൾ 10,000 മുതൽ 15000 വരെ പിടിക്കുമെന്നാണ് ഇപ്പോൾ വിലയിരുന്നത്. വന്യമൃഗശല്യം, യുഡിഎഫിന്റെ ജമാഅത്തെ സഖ്യം എന്നിവയെല്ലാം അൻവറിന് നേട്ടമാകും. ഇരുമുന്നണികളും ഒറ്റപ്പെടുത്തിയ അൻവറിന് അനുകൂലമായ ഒരു സഹതാപ വോട്ടുകളും ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്നു.
അൻവർ പിടിക്കുന്ന വോട്ടുകൾ തന്നെയായിരിക്കും നിലന്പൂരിന്റെ വിധി നിർണയിക്കുക. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷവും പി.വി. അൻവർ നേടിയ വോട്ടുകൾ ചർച്ചയാകുമെന്ന് ഉറപ്പ്. യുഡിഎഫ് പരാജയപ്പെട്ടാൽ അതിന്റെ പ്രത്യാഘാതം ഏറ്റവും നേരിടേണ്ടിവരിക പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരിക്കും.
ജയിച്ചാൽ അദ്ദേഹം കോണ്ഗ്രസിൽ എതിരില്ലാത്ത നേതാവായി മാറും. പി.വി. അൻവറിലൂടെ 29 വർഷത്തിന് ശേഷം തിരിച്ചുപിടിച്ച മണ്ഡലം എം.സ്വരാജിനെ പോലെ ശക്തനായ സ്ഥാനാർഥിയെ നിറുത്തിയിട്ടും നിലനിറുത്താനായില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമാകും. ആരു തോറ്റാലും രാഷ്ട്രീയമായി അത് പി.വി. അൻവറിന് നേട്ടമാകും.