വട്ടക്കയം മേഖലയിൽ കാട്ടാനയുടെ പരാക്രമം
1568839
Friday, June 20, 2025 5:12 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് ഏഴിൽ പെട്ട വട്ടക്കയം മേഖലയിൽ മോഴയാന കർഷകരുടെ ഉറക്കം കെടുത്തുന്നു. ബുധനാഴ്ച രാത്രി കർഷക നേതാവ് കുംബ്ലാനി ജോർജിന്റെ കൃഷിയിടത്തിലായിരുന്നു പരാക്രമം. കാട്ടാന മതിലും വിളകളുമെല്ലാം നശിപ്പിച്ചു. സമീപത്തുള്ള തെങ്ങ് വാഴ ജാതി എന്നിവയെല്ലാം തകർത്തു.
ഇതേ സ്ഥിതിയാണ് മേഖലയിലെ മറ്റു കർഷകരും നേരിടുന്നതെന്ന് വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത് പറഞ്ഞു. വന്യ ജീവികൾ പരത്തുന്ന ഭീതി കാരണം രാത്രിയായാൽ പുറത്തിറങ്ങാൻ പോലും നാട്ടുകാർ മടിക്കുകയാണെന്നു മുൻ മെമ്പർ ജെയിംസ് മാത്യു പറഞ്ഞു.
തൂക്കു വേലി സ്ഥാപിക്കൽ പ്രഖ്യാപനവുമായി സർക്കാർ വരാൻ പോവുകയാണ്. ഒരു കോടി നാൽപ്പത്തി എട്ട് ലക്ഷം രൂപയാണ് പ്രദേശത്ത് തൂക്കു വേലിക്ക് വകയിരുത്തിയിരിക്കുന്നത്.കാട്ടാന നശിപ്പിച്ച ജോർജിന്റെ കൃഷിയിടം കർഷകരായ എം.എ. മത്തായി മംഗലത്ത്, ജോസ് പുളിന്താനം, ഉണ്ണി പാഴുക്കുന്നേൽ, കുഞ്ഞിക്കണ്ണൻ പുലച്ചാളക്കണ്ടി, ബിജു പുരയിടത്തിൽ എന്നിവർ സന്ദർശിച്ചു.
പ്രദേശത്ത് പ്രധാന പോയന്റുകളിൽ വഴി വിളക്കുകൾ സ്ഥാപിക്കുമെന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ഇ. ബൈജു നാഥ് പറഞ്ഞു.