കൈവരിയില്ലാത്ത പനന്പിലാവ് പാലത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു
1568573
Thursday, June 19, 2025 5:14 AM IST
മുക്കം: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തോട്ടുമുക്കം - പനമ്പിലാവ് പാലത്തിൽനിന്ന് കാർ നിയന്ത്രണംതെറ്റി പുഴയിലേക്കു മറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് സംഭവം.
കാറിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലിൽ നിന്ന് വരികയായിരുന്ന രണ്ടു യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
35 വർഷം പഴക്കമുള്ളതും അപകടക്കെണിയുമായ പാലം പുതുക്കിപ്പണിയണമെന്ന് നാട്ടുകാരും ഇതുവഴി പോകുന്നവരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായി. 1990-ൽ ട്രൈബൽ ഡവലപ്മെന്റ് ഫണ്ട് ഉപയോഗിച്ച് ചെറുപുഴയ്ക്ക് കുറുകെ ഓവർ ഫ്ലോ ക്രോസ് വേയായി നിർമിച്ച പലമാണിത്.
തോട്ടുമുക്കം, വെറ്റിലപ്പാറ, കൂമ്പാറ, മരഞ്ചാട്ടി, ചുണ്ടത്തുംപൊയിൽ തുടങ്ങിയ സ്കൂളുകളിലേയ്ക്കുള്ള വിദ്യാർഥികളും സ്കൂൾ ബസുകളും കക്കാടംപൊയിൽ ടുറിസ്റ്റ് മേഖലയിലയ്ക്കുള്ള നിരവധി സഞ്ചാരികളും ഉൾപ്പടെ നൂറു കണക്കിനാളുകൾ കടന്നുപോകുന്ന പാലമാണിത്.
കേടുപാടുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസിനും ലിന്റോ ജോസഫ് എംഎൽഎക്കും നിവേദനം നൽകിയതാണെന്നും അപകട സൂചന ചൂണ്ടിക്കാട്ടിയതായും നാട്ടുകാർ പറഞ്ഞു.
2018-19 ലെ സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിലെ പ്രൊപ്പോസലിൽ ഉൾപ്പെടുത്തുകയും, 5 .28 കോടി രൂപ എസ്റ്റിമേറ്റ് ഇട്ടു നബാർഡിന്റെ അനുമതിക്കായി സമർപ്പിച്ചതായും പറഞ്ഞിരുന്നു. എന്നാൽ ഇതിനിടെ കഴിഞ്ഞ വർഷം നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ പാലത്തിന്റെ ഇരുവശങ്ങളിലും പൈപ്പിന്റെ കൈവരികൾ സ്ഥാപിച്ച് കണ്ണിൽ പൊടിയിട്ടുകയായിരുന്നു.
ഇതിൽ ഒരു വശത്തേത് വൈകാതെ തകർന്നു പോയി. ഇവിടെയാണ് കഴിഞ്ഞ ദിവസം കാർ മറിഞ്ഞത്. വെറും മൂന്ന് മീറ്റർ വീതി മാത്രമുള്ളതും അടിയിലെ തൂണുകൾ ദ്രവിച്ചു, കോൺക്രീറ്റു പൊളിഞ്ഞു കമ്പികൾ പുറത്തു കാണുന്ന പാലം യാത്രക്കാരുടെ ജീവൻ എടുക്കും മുമ്പ് പുതുക്കിപ്പണിയണമെന്നാണ് എല്ലാവരുടെയും ആവശ്യം.