മലയോര ഹൈവേ പെരുവണ്ണാമൂഴിയിൽ നീർപ്പാലത്തിനടിയിലൂടെ തന്നെ നിർമ്മിക്കും
1569100
Saturday, June 21, 2025 4:55 AM IST
ചക്കിട്ടപാറ: മലയോര ഹൈവേ പെരുവണ്ണാമൂഴി താഴത്തുവയലിൽ നിന്ന് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര നീർപ്പാലത്തിന് അടിയിലൂടെ തന്നെ നിർമ്മിക്കുമെന്ന് കേരളാ റോഡ് ഫണ്ട് ബോർഡ്.
കൊയിലാണ്ടി താലൂക്ക് വികസന സമിതിക്ക് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒപ്പിട്ട് സമർപ്പിച്ച രേഖാ പരമായ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ചക്കിട്ടപാറ പഞ്ചായത്ത് മുൻ ഭരണ സമിതി അംഗം ജെയിംസ് മാത്യു താലൂക്ക് വികസന സമിതിക്ക് ഇത് സംബന്ധിച്ച് നേരത്തെ പരാതി നൽകിയിരുന്നു.
ഇതിനുള്ള മറുപടിയായാണ് റിപ്പോർട്ട് സമിതിക്ക് നൽകിയത്. മലയോര ഹൈവേ നീർപ്പാലത്തിനു മുകളിലൂടെ നിർമ്മിക്കുമ്പോൾ 10 മീറ്റർ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി അടിത്തറ (എമ്പാൻക്മെന്റ്) നിർമ്മിക്കേണ്ടി വരും. ഇത് സമീപവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് കെആർഎഫ്ബി റിപ്പോർട്ടിൽ പറയുന്നത്.
മാത്രമല്ല, വിഷയം പരിസര വാസികളുമായി എംഎൽഎ. ചർച്ച നടത്തിയിട്ടുമുണ്ട്. നീർപ്പാലത്തിന് താഴെ റോഡിൽ വരുന്ന വെള്ളം അരികിലുള്ള തോട്ടിലേക്ക് ഒഴുക്കി വിടാനുള്ള കലുങ്കും ഡ്രെയിനേജും ഇതോടൊപ്പം നിർമ്മിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം കാലവർഷക്കാലത്ത് നീർപ്പാലത്തിന്റെ അടി വശവും റോഡും പ്രളയത്തിൽ പലപ്പോഴും മുങ്ങി ദിവസങ്ങളോളം ഗതാഗതം മുടങ്ങാറുണ്ടെന്ന കാര്യം കെ.ആർ.എഫ്.ബി. ബോധപൂർവം മറന്നിരിക്കുകയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
നീർപ്പാലത്തിനടിവശത്ത് ഒരു കുടുംബം മാത്രമാണ് താമസിക്കുന്നത്. പ്രളയത്തിൽ ഇയാളുടെ വീടും സ്ഥലവും മുങ്ങാറുണ്ട്. ഒരു കുടുംബത്തിനു വേണ്ടി നേരത്തെ നിർദ്ദേശിക്കപ്പെട്ട നീർപ്പാലത്തിനു മീതെയുള്ള മലയോര ഹൈവേ അലൈൻമെന്റിൽ ഭേദഗതി വരുത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഉയരുന്നത്.