അഴക് പദ്ധതിയുടെ ഭാഗമായ ഓട്ടോകള്‍ പെരുവഴിയില്‍
1570978
Saturday, June 28, 2025 5:07 AM IST
കോഴിക്കോട്: ഡ്രൈവര്‍മാരില്ലാത്തതിനാല്‍ കോർപറേഷൻ ഹരിത കർമസേനക്കായി അഴക് പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഓട്ടോകള്‍ പെരുവഴിയില്‍. എഴുപത്തഞ്ചു വാർഡുകളിലേക്ക് വാങ്ങിയ 75 ഓട്ടോകൾക്കും വേണ്ടത്ര ഡ്രൈവർമാരില്ലാത്തതാണ് വാഹന നീക്കം നടക്കാത്തത്. ഓട്ടോകൾ ഓടാത്തതിനാൽ വാർഡുകളിൽനിന്നുള്ള മാലിന്യനീക്കം ദിനംപ്രതി നടക്കുന്നുമില്ലെന്ന് വാർഡ് നിവാസികൾ പറയുന്നു.
ഹരിതകർമസേനക്ക് നൽകുന്ന അതേ കൂലിയായ 700 രൂപയായിരുന്നു ഡ്രൈവർമാർക്ക് നൽകിയിരുന്നത്. ലൈസൻസുള്ള ഹരിതകർമസേന ഡ്രൈവർമാരില്ലാത്തതാണ് മാലിന്യനീക്കം തടസ്സപ്പെടുന്നതിനൊരു കാരണമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. അഞ്ചു വാർഡുകളുള്ള കാരപ്പറമ്പ് ഹെൽത്ത് സർക്കിളിനു കീഴിൽ അഞ്ച് ഓട്ടോകൾ നൽകിയെങ്കിലും രണ്ടു ഡ്രൈവർമാർ മാത്രമാണിപ്പോഴുള്ളത്.
ഇതുമൂലം ഇടവിട്ട ദിവസങ്ങളിൽമാത്രമാണ് വാർഡുകളിൽനിന്ന് മാലിന്യം നീക്കുന്നത്. അഴക് ശുചിത്വ പ്രോട്ടോകോൾ പ്രകാരം പൂജ്യം മാലിന്യം, മാലിന്യ സംസ്കരണത്തിലെ മനോഭാവ മാറ്റം എന്നിവക്കുള്ള ബഹുജന സംരംഭത്തെ ശക്തിപ്പെടുത്താൻ പദ്ധതിയിട്ടാണ് 75 വാർഡുകളിലും മാലിന്യ ശേഖരണവും വേർതിരിക്കലും ഏർപ്പെടുത്തിക്കൊണ്ട് ഫ്ലാഗ്ഷിപ് പദ്ധതി നടപ്പാക്കിയത്.
സംസ്ഥാനസർക്കാർ സാങ്കേതികവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഇൻഡസ്ട്രി ഓൺ കാമ്പസ് (ഐഒസി )പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സൻ വെഞ്ച്വർസ് എന്ന കമ്പനിയുമായി സഹകരിച്ച് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിൽ നിർമിച്ചതാണ് ഇലക്ട്രിക് ഓട്ടോകൾ.
2024 ജനുവരിയിൽ ആദ്യഘട്ടത്തിൽ 30 ഇലക്ട്രിക് ഓട്ടോകളും തുടർന്ന് ശേഷിക്കുന്ന 45 ഓട്ടോകളും കൈമാറുകയായിരുന്നു. അസംബിൾ ചെയ്ത് കോർപറേഷന് കൈമാറിയ ഇലക്ട്രിക് ഗാർബേജ് വാഹനങ്ങൾ കൃത്യമായി ചാർജ് ചെയ്തില്ലെങ്കിലും പരിചരണം ഇല്ലെങ്കിലും നശിക്കുമെന്നുറപ്പാണ്.