വിലങ്ങാട് ചിറ്റാരിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
1571247
Sunday, June 29, 2025 5:02 AM IST
നാദാപുരം: വിലങ്ങാട് മലയോര മേഖലയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലിറങ്ങുന്നത് തുടരുന്നു. വായാട്, കുറ്റല്ലൂർ, ചിറ്റാരി, പറക്കാട് ഭാഗങ്ങളിലാണ് വീണ്ടും കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങി വ്യാപകമായി കൃഷി നാശം വരുത്തിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ കൃഷി ഭൂമികളിൽ തമ്പടിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനകളെ പടക്കം പൊട്ടിച്ചും മറ്റും വനത്തിലേക്ക് തുരത്താറുണ്ടെങ്കിലും ഏറെ വൈകാതെ അവ തിരികെ എത്തുന്ന സ്ഥിതിയാണുള്ളത്.
ചിറ്റാരിയിൽ വ്യാപകമായ കൃഷി നാശമാണ് കഴിഞ്ഞ ദിവസങ്ങളിൽ വരുത്തിയത്. കഴിഞ്ഞ ദിവസം മേഖലയിൽ ഇറങ്ങിയ കാട്ടാനകൂട്ടം ചിറ്റാരി ചെങ്ങളത്തു പറമ്പിൽ തോമസിന്റെ 60 ഓളം തെങ്ങുകളും 150 ഓളം കമുകുകളുമാണ് ഒറ്റ രാത്രി കൊണ്ട് നശിപ്പിച്ചത്. സമീപത്തെ കൃഷിഭൂമികളിലും നാശനഷ്ടം ഏറെയുണ്ട്.
ഇവിടെയുള്ള കൃഷിഭൂമികളുള്ള ഏറെ പേർ വാണിമേൽ, നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലെ താമസക്കാരാണ്. അതിനാൽ തന്നെ ഇവർക്ക് പ്രതികൂല കാലാവസ്ഥയും കാട്ടാനകളെ ഭയന്നും മലയോരത്തെ കൃഷിഭൂമികളിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞിട്ടില്ല.
അതിനാൽ തണെ നാശനഷ്ടങ്ങളുടെ വ്യാപ്തി പുറം ലോകമറിഞ്ഞിട്ടില്ല. മഴ ആരംഭിച്ചതോടെ പൂവത്താം കണ്ടി ചിറ്റാരി മലയങ്ങാട് ഭാഗത്ത് വൻ തോതിലുള്ള കാട്ടാന ശല്യമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ഈ ഭാഗങ്ങളിൽ നൂറ് കണക്കിന് തെങ്ങുകളും കമുകുകകളുമാണ് കർഷകർക്ക് നഷ്ടപ്പെട്ടത്. ഒരാഴ്ച മുമ്പ് കുറ്റല്ലൂരിലെ കുങ്കന്റെ കായ്ഫലമുള്ള 23 തെങ്ങുകളും ബാബൂട്ടിയുടെ ആറ് തെങ്ങുകളും കാട്ടാനകൾ കുത്തിമറിച്ചിട്ട് നശിപ്പിച്ചിരുന്നു.
കൃഷിഭൂമികളിലെ റബർ അടക്കമുള്ള മരങ്ങളും കാട്ടാനകൾ പിഴുതും ഒടിച്ചും നശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണവം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നത്. ഇവിടെ മലയങ്ങാട് പൂവത്താംകണ്ടി ഭാഗത്ത് 300 മീറ്ററോളം നീളത്തിൽ സോളാർ ഫെൻസിംഗ് ഇല്ല. ഈ ഭാഗത്ത് കൂടിയാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലിറങ്ങുന്നതും തിരിച്ച് പോവുന്നതും. ഈ ഭാഗത്ത് സോളാർ ഫെൻസിംഗ് പൂർത്തീകരിച്ചാൽ കാട്ടാന ശല്യം എഴുപത് ശതമാനത്തോളം ഇല്ലാതാക്കാമെന്ന് കർഷകർ പറയുന്നു.