വ്യാജ ആയുർവേദ കേന്ദ്രങ്ങൾക്കെതിരേ എഎംഎഐ
1571257
Sunday, June 29, 2025 5:07 AM IST
പേരാമ്പ്ര: ആയുർവേദത്തിന്റെ മറവിൽ യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിക്കുകയും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നു ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എഎംഎഐ) ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ഒരു വെൽനസ് സെന്ററിൽ നടന്ന പോലീസ് റെയ്ഡും അതിനെത്തുടർന്നുണ്ടായ അറസ്റ്റുകളും നിർഭാഗ്യകരമാണ്. ഇത്തരം വ്യാജ വൈദ്യ സ്ഥാപനങ്ങൾ പൊതുജനാരോഗ്യത്തിനും ആയുർവേദത്തിന്റെ സൽപ്പേരിനും ഭീഷണിയാണെന്നു എഎംഎഐ ഭാരവാഹികൾ പേരാമ്പ്ര പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ സ്ഥാപനത്തിനെതിരേ സംഘടനയുടെ സംസ്ഥാന നേതൃത്വം മുമ്പ് തന്നെ കേരള മുഖ്യമന്ത്രി ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി താഴെത്തട്ടിലേക്ക് അന്വേഷണത്തിനായി വന്നപ്പോൾ അങ്ങനെ ഒരു സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല എന്ന റിപ്പോർട്ടാണ് പോലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചത്.
ഈ റിപ്പോർട്ടിന് വിരുദ്ധമായി അവിടെ നിന്ന് കഴിഞ്ഞ ദിവസം ആളുകളെ പിടികൂടുകയും അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി തെളിയുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. ഇത് നിയമപാലകരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
എഎംഎഐ ജില്ലാ പ്രസിഡന്റ് ഡോ.ബി.ജി. അഭിലാഷ്, എഎംഎഐ കോഴിക്കോട് സോൺ സെക്രട്ടറി ഡോ. ജി.എസ്. സുഗേഷ് കുമാർ, എഎംഎഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ. വിപിൻദാസ്, എഎംഎഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റ് ഡോ. ഷീന സുരേഷ്, എഎംഎഐ പേരാമ്പ്ര ഏരിയ സെക്രട്ടറി ഡോ. എം. മേനക എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.