ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയുള്ള ഇടപെടല്‍ ദേശീയപാത അഥോറിറ്റിയില്‍ നിന്നുണ്ടാവണമെന്ന് മന്ത്രി
1571255
Sunday, June 29, 2025 5:02 AM IST
കോഴിക്കോട്: ദേശീയപാത 66 നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി സോയില്‍ നെയ്ലിംഗ് നടന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അഥോറിറ്റി തയ്യാറാകണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മാണത്തെത്തുടര്‍ന്ന് അപകടഭീഷണിയിലായ കൊയിലാണ്ടി കുന്ന്യോറ മലയിലെയും മറ്റു സ്ഥലങ്ങളിലെയും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. പ്രദേശത്ത് താമസിക്കുന്നത് 22 കുടുംബങ്ങളാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയുള്ള ഇടപെടല്‍ ദേശീയപാത അതൊറിറ്റിയില്‍ നിന്നുണ്ടാവണമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചപ്പോള്‍ കുന്ന്യോറ മലയിലെ മണ്ണിടിച്ചില്‍ വിഷയവും ദേശീയപാതയിലെ വെള്ളക്കെട്ട് പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ വിഷയം പൊതുമരാമത്ത് വിഭാഗം കേന്ദ്ര ഗതാഗത മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചതുമാണ്.
ദേശീയപാത കോഴിക്കോട് ബൈപാസിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. നെല്ലിക്കോട് ഭാഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള സ്ട്രച്ചില്‍ ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതായുണ്ട്.
ഇതില്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ജില്ല കളക്ടറുടെയും എഡിഎമ്മിന്റെയും നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റയും പ്രതിനിധികള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിച്ച് ജില്ലാ വികസന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദേശീയപാതയില്‍ ആവശ്യമായ ഇടങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം.
കിഫ്ബി പദ്ധതികള്‍ ഉള്‍പ്പെടെ മണ്ഡലങ്ങളിലെ പ്രധാന പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. പദ്ധതികള്‍ വൈകുന്ന തരത്തിലുള്ള നിരുത്തതരവാദപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ തിരുത്താന്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ സര്‍വീസ് റോഡ് യാത്ര ദുരിതം നിറഞ്ഞതാണെന്ന് കെകെ രമ എംഎല്‍എ പറഞ്ഞു. പഴങ്കാവ് ഭാഗത്തു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്കാണ് കമ്പി അടിച്ചത്. ഇത് എടുത്തു മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
കുന്ന്യോറ മലയിൽ സോയിൽ നെയിലിംഗ് നടന്ന ഭാഗത്ത് സ്ഥലമേറ്റെടുപ്പിന് ദേശീയപാത അഥോറിറ്റി തയ്യാറാകുന്ന മുറയ്ക്ക് സ്ഥലമേറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും ജില്ല കളക്ടർ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.