ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
1570984
Saturday, June 28, 2025 5:07 AM IST
പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസമാണ് മണിക്കൊമ്പിൽ ജോസുകുട്ടി, പുളിയാനിപ്പുഴയിൽ മോഹനൻ, കണ്ണന്താനത്ത് സജി എന്നിവരുടെ കമുങ്ങ്, ജാതി, വാഴ, കൊക്കോ തുടങ്ങിയവ കാട്ടാന നശിപ്പിച്ചത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ കാട്ടാന ശല്യത്തിൽ പേടിച്ചു പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ പകച്ചു നിൽക്കുകയാണ് പ്രദേശവാസികൾ. കാട്ടാനയ്ക്കും കാട്ടുപന്നിക്കും പുറമേ കുരങ്ങും വ്യാപകമായി കൃഷി നശിപ്പിച്ചതോടുകൂടി എന്തു ചെയ്യണമെന്ന് അറിയാതെ കർഷകർ വലയുകയാണ്. താമരശേരി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർ സ്ഥലം സന്ദർശിച്ചു.
വനാതിർത്തിയിൽ ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങളില്ലാത്തതിനാലാണ് കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. പതിവായി കാട്ടാനകളെത്തുന്ന ഭാഗത്തു കിടങ്ങുകളും ഫെൻസിംഗും മറ്റും സ്ഥാപിച്ചാൽ കാട്ടാനകളെ പ്രതിരോധിക്കാനാകും. എന്നാൽ നടപടികളൊന്നും സ്വീകരിക്കാതെ വനംവകുപ്പ് അധികൃതർ അലംഭാവം കാണിക്കുകയാണ്.