ട്രോളിംഗ് : വഞ്ചിനിറയാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്
1571246
Sunday, June 29, 2025 5:02 AM IST
അനധികൃത മത്സ്യബന്ധനം തിരിച്ചടിയായി
കോഴിക്കോട്: ട്രോളിംഗ് കാലത്ത് വലിയ ബോട്ടുകളുടെ അനധികൃതമായ മത്സ്യബന്ധനം തിരിച്ചടിയാകുന്നത് പരമ്പരാഗത തൊഴിലാളികൾക്ക്. നിരോധനമേർപ്പെടുത്തിയാൽ സാധാരണ ഘട്ടങ്ങളിൽ പരമ്പരാഗതമായി ചെറുവഞ്ചികളിൽ പോയി മീൻപിടിത്തം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്.
മുൻകാലങ്ങളിൽ വലിയ ബോട്ടുകാർ അടിത്തട്ടിൽ നിന്നും മീൻ അരിച്ചെടുത്ത് കൊണ്ടുപോകാത്തതിനാൽ വഞ്ചിക്കാരുടെ വല നിറയും. ഇപ്പോൾ പേരിന് പോലും മീൻ കിട്ടാത്ത ദുരവസ്ഥയിലാണ് മത്സ്യത്തൊഴിലാളികൾ.
അന്തർ സംസ്ഥാന ബോട്ടുകളും ട്രോളിംഗ് നിരോധനമേർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചുപോയെങ്കിലും, തങ്ങൾക്ക് ഈ കാലങ്ങളിൽ ലഭിക്കേണ്ടുന്ന മത്സ്യം മുമ്പ്തന്നെ അരിച്ചെടുത്തതായി പരമ്പരാഗതക്കാർ ആരോപിക്കുന്നു. വഞ്ചിക്കാർക്ക് ഇന്ധനവും ഭക്ഷണവും മറ്റ് ചെലവുകളുമടക്കം പോയി വരാൻ കുറഞ്ഞത് ഇരുപതിനായിരം രൂപയുടെ ചെലവുണ്ട്. മുമ്പ് അമ്പതിനായിരം രൂപയുടെ മീൻ കിട്ടിയെങ്കിൽ, ഇന്ന് വെറുംകൈയോടെ മടങ്ങേണ്ടി വരുന്നതിനാൽ പലരും കടലിൽ പോകാത്ത സ്ഥിതിയാണ്.
മീൻപിടിത്തം നിലച്ചപ്പോൾ മാർക്കറ്റുകളിൽ മീൻ ലഭ്യത കുറഞ്ഞു. ഉള്ളതിന് പൊള്ളുന്ന വിലയുമാണ്.സാധാരണക്കാരുടെ ഇഷ്ടമീനുകളായ അയലക്കും മത്തിക്കുമെല്ലാം പൊൻവിലയാണ്. മത്തിക്ക് 400 കിലോ വില. കോഴിയിറച്ചിക്ക് 240 രൂപയും, ബീഫിന് 340 രൂപയുമുള്ളപ്പോഴാണിത്. മുള്ളൻ, നെത്തോലി തുടങ്ങിയ ചെറുമീനുകൾക്കെല്ലാം 200 മുതൽ 300 വരെയാണ് കിലോക്ക് വില.
ആവോലി, അയക്കൂറ, നെയ്മീൻ തുടങ്ങിയ വലിയ മീനുകൾക്ക് കിലോക്ക് ആയിരത്തിലപ്പുറം കൊടുക്കണം.. മാർക്കറ്റുകളിൽ മീൻ കുറഞ്ഞതോടെ ഉള്ളതിന് വില കുത്തനെ കൂടുകയായിരുന്നു. നേരത്തെ മത്സ്യങ്ങൾക്ക് വിലകുറഞ്ഞ അവസരങ്ങളിൽ ശീതീകരിച്ച് സൂക്ഷിച്ചവയാണ് ഇപ്പോൾ കിട്ടുന്നതിൽ കൂടുതലും. തമിഴ്നാട്ടിൽ നിന്നെത്തുന്ന ചൂര, കേതർ, പപ്പൻസ് തുടങ്ങിയവയുടെ വില 400 ഉം അതിനു മുകളിലേക്കും എത്തിക്കഴിഞ്ഞു.