ദേശീയപാത: പരിഹരിക്കേണ്ടത് 101 പ്രശ്ങ്ങള്‍
1561993
Saturday, May 24, 2025 1:39 AM IST
കാസര്‍ഗോഡ്: നിലവില്‍ ദേശീയപാതയിലെ വിവിധ ഇടങ്ങളിലായി 101 പ്രശ്നങ്ങള്‍ കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ 10 പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു. 13 പ്രശ്നങ്ങള്‍ ഭാഗികമായി പരിഹരിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങള്‍ക്കകം മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കൃത്യമായ പരിഹാരം കണ്ടെത്തുക എന്ന നിര്‍ദേശമാണ് കളക്ടര്‍ മുഴുവന്‍ ജീവനക്കാര്‍ക്കും നല്‍കിയിട്ടുള്ളത്.
കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ കൂടി ചേര്‍ത്ത് ഉദ്യോഗസ്ഥര്‍ വീണ്ടും സ്ഥലപരിശോധന നടത്തിയതിനെ തുടര്‍ന്ന് ഈ പ്രശ്നങ്ങളെല്ലാം ഗൂഗിള്‍ ഷീറ്റില്‍ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഓരോ പ്രശ്നങ്ങളുടെയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തുകയും ചെയ്തു വരികയാണ്. പൂര്‍ണമായും പരിഹരിച്ചിട്ടുള്ള പ്രശ്നങ്ങള്‍, ഭാഗികമായി പരിഹരിച്ചിട്ടുള്ള പ്രശ്നങ്ങള്‍, പരിഹരിക്കാന്‍ ബാക്കിയുള്ളവ ഇങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡപ്യൂട്ടി കളക്ടര്‍ (എല്‍എ) എം. റമീസ് രാജ, ഡപ്യൂട്ടി കളക്ടര്‍ (എല്‍എ എന്‍എച്ച്) എസ്. ബിജു എന്നിവര്‍ വിദഗ്ധസമിതിയ്ക്ക് നേതൃത്വം നല്കി. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഹൊസ്ദുര്‍ഗ്, കാസര്‍ഗോഡ്, മഞ്ചേശ്വരം തഹസില്‍ദാര്‍മാര്‍ക്കാണ് ഫീല്‍ഡിന്റെ ചുമതല. തഹസില്‍ദാര്‍മാര്‍ അവര്‍ക്ക് ആവശ്യമായ സഹായികളെയും ചേര്‍ത്ത് സ്ക്വാഡ് രൂപീകരിക്കുകയും വിദഗ്ധര്‍ അടങ്ങിയിട്ടുള്ള ഈ സ്ക്വാഡ് എല്ലാ ഇടങ്ങളിലും പരിശോധന നടത്തുകയും പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു.
കാര്യങ്കോട് വേളുവയല്‍ പാലത്തിന്റെ രണ്ടു സ്പാനിന് ഇടയിലുള്ള മണ്ണ് നീക്കം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. കൂടാതെ ഡ്രെയിനേജ് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.
ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന വീരമലക്കുന്ന്, മട്ടലായിക്കുന്ന്, ബേവിഞ്ച, ചട്ടഞ്ചാല്‍ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണ്. ബേവിഞ്ചയില്‍ ദേശീയപാതയുടെ സമീപത്തായി 150 കുടുംബങ്ങളാണുള്ളത്. വീരമലക്കുന്നിന്റെ പരിസരത്ത് ഒരു ഹോട്ടലും 10 വീടുകളുമാണുള്ളത്. മട്ടലായിക്കുന്നിന്റെ പരിസരത്ത് 15 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
അവശ്യഘട്ടത്തില്‍ ഇവരെ മാറ്റിപാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ആവശ്യമായ ഗതാഗത നിയന്ത്രണ സംവിധാനവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. മട്ടലായിക്കുന്നിലെ ഇലക്ട്രിക് ലൈന്‍ സംബന്ധിച്ച വിഷയം കെഎസ്ഇബി പരിഗണിച്ച് വരികയാണ്. നാളെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കലവര്ഷവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും ജനപ്രതിധികളുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും.
കാലിക്കടവ് മുതല്‍ മഞ്ചേശ്വരം വരെ ദേശീയപാത നിര്മാണപ്രദേശങ്ങള് സന്ദര്‍ശിച്ച് വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. ഓവുചാലുകള്‍ ഇല്ലാത്തതും നിര്‍മിച്ച ഓവുചാലുകള്‍ തടസപ്പെട്ടതും കുത്തനെയുള്ള മണ്ണെടുപ്പും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തല്‍.