റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് അധികൃതർ
1600726
Saturday, October 18, 2025 5:24 AM IST
കൊല്ലം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകം. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തി.വഞ്ചനാപരമായ റിക്രൂട്ട്മെന്റ് ഓഫറുകൾ വന്നാൽ സൂക്ഷിക്കണം എന്നാണ് തിരുവനന്തപുരം ഡിവിഷൻ അധികൃതർ നൽകുന്ന നിർദേശം.
മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ചിലർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളെ സമീപിച്ചത്. ജോലി ലഭിക്കാൻ ഇവർ വൻതുകകൾ ആവശ്യപ്പെട്ട വിവരവും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളും റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലുകളുമാണ് നിലവിൽ റിക്രൂട്ട്മെന്റുകൾ നടത്തുന്നത്.റെയിൽവേയിൽ ജോലി ഉറപ്പാക്കുന്നതിന് കുറുക്കുവഴികളോ ഇടനിലക്കാരോ ഇല്ലെന്നും നിർദേശത്തിൽ പറയുന്നു.
മാത്രമല്ല റിക്രൂട്ട്മെന്റ്ബോർഡും റിക്രൂട്ട്മെന്റ് സെല്ലും അവരുടെ പേരിൽ പ്രവർത്തിക്കാൻ വ്യക്തികളെയോ ഏജൻസികളെയോ കോച്ചിംഗ് സെന്ററുകളെയോ അധികാരപ്പെടുത്തിയിട്ടുമില്ല.
റിക്രൂട്ട്മെന്റ് സംബന്ധിച്ച അറിയിപ്പുകളും അപ്ഡേറ്റുകളും ആർആർബിയുടെയും ആർആർസിയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാറുണ്ട്.
മാത്രമല്ല ഇവ മാധ്യമങ്ങൾ വഴിയും ഇത് ഉദ്യോഗാർഥികളെ അറിയിക്കാറുണ്ട്. റിക്രൂട്ട്മെന്റുകൾ സംബന്ധിച്ച വ്യക്തതക്കായി ആർആർബി, തിരുവനന്തപുരം - 0471- 2323357, ആർആർബി, ചെന്നൈ -044-2827532, ചെന്നൈ ആർആർസി - 9500 481087 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. നിയമവിരുദ്ധമായ ഓഫറുകളുമായി ആരെങ്കിലും സമീപിച്ചാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
തിരുവനന്തപുരത്ത് അന്വേഷണം ആരംഭിച്ചു
കൊല്ലം: റെയിൽവേയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേ സംരക്ഷണ സേനയും
( ആർപിഎഫ്) , റെയിൽവേ പോലീസും (ജിആർപി) ആണ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത് ലഭിച്ച കത്തിലാണ് ജോലി തട്ടിപ്പ് സംബന്ധിച്ച സൂചനകൾ അധികൃതർക്ക് ലഭിച്ചത്. കത്ത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം ഉണ്ടെന്ന് പറഞ്ഞാണ് ചിലർ ജോലി വാഗ്ദാനം നൽകി ഉദ്യോഗാർഥികളെ സമീപിച്ചത്. ഇതെല്ലാം വിശദമായി കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
കത്തിൽ പരാമർശമുള്ള ഉദ്യോഗസ്ഥന് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
ഇതടക്കമള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ടെന്നും പ്രാരംഭ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.