അറിവിന്റെ കലവറയുമായി കേരളവർമ ഗ്രന്ഥശാല
1568517
Thursday, June 19, 2025 3:21 AM IST
പന്തളം: മഹാകവി പന്തളം കേരളവർമയുടെ ചരിത്രം പറയുന്ന വായനശാലയാണ് കേരളവർമ സ്മാരക ഗ്രന്ഥശാല. അറിവിന്റെ കലവറയുമായി ഇന്നും പന്തളത്തു തല ഉയർത്തി നിൽക്കുകയാണ് ഈ വായനശാല. കൈയെഴുത്തു പ്രതികൾ മുതൽ ആധുനിക സാഹിത്യം വരെ നിറഞ്ഞുനിൽക്കുന്ന ഗ്രന്ഥസമ്പത്ത് പന്തളം കേരളവർമ ലൈബ്രറിക്കുണ്ട്.
ഗ്രാമത്തിന്റെ വിശുദ്ധിയെ അടയാളപ്പെടുത്താൻ അക്ഷരസ്നേഹികൾ ഇപ്പോഴും ഒത്തൊരുമിക്കുന്ന പന്തളത്തെ ഏക സാംസ്കാരിക കേന്ദ്രം. വർഷങ്ങൾക്ക് മുമ്പ് ഗ്രന്ഥശാലയുടെ പ്രസക്തി തിരിച്ചറിഞ്ഞ നാടാണ് പന്തളം. 1938 ഡിസംബർ 16ന് പന്തളം കൊട്ടാരത്തിൽ കവന കൗമുദി എന്ന പേരിലാണ് ആദ്യം ഈ ഗ്രന്ഥശാല സ്ഥാപിച്ചത്. പന്തളത്തെ മഹാകവി കേരളവർമ കവിത രൂപത്തിൽ പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരിൽ നിന്നുമാണ് കവന കൗമുദി എന്ന പേര് ഉണ്ടായത്.
പരസ്യം പോലും കവിതാരൂപത്തിൽ വന്ന ആ പത്രം ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു. അക്ഷര കുലപതിയായ കേരളവർമയുടെ സ്മരണ നിലനിർത്താൻ വേണ്ടി പിന്നീട് കേരളവർമ ഗ്രന്ഥശാല എന്ന പേരാക്കി മാറ്റുകയായിരുന്നു.
പദം കൊണ്ട് പന്താടിയ പന്തളത്ത് തമ്പുരാന്റെ സ്മരണയുയർത്തുന്ന ഒരേയൊരു സ്മാരകമാണ് ഈ ഗ്രന്ഥശാല. പന്തളത്തിനും കുളനടയ്ക്കും മധ്യേ എംസി റോഡിനു കിഴക്ക് ഭാഗത്തുള്ള നാല് സെന്റ് സ്ഥലത്താണ് ഇപ്പോൾ ലൈബ്രറി സ്ഥിതി ചെയ്യുന്നത്.
1957 ലാണ് ഗ്രന്ഥശാലയ്ക്കു വേണ്ടി സ്ഥലം വാങ്ങുകയും 1964 ൽ സ്വന്തം കെട്ടിടം നിർമിക്കുകയും ചെയ്തു. 1956 മുതൽ വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത നിലവാരം പുലർത്തിയ ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു.
2007-ൽ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള കെ. എൻ. ഭാസ്കരപിള്ള പുരസ്കാരം, 2016 ൽ ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പി. എൻ. പണിക്കർ പുരസ്കാരം, 2021-ൽ സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലിന്റെ ഐ.വി. ദാസ് പുരസ്കാരം, 2010 -ൽ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിൽ ആദ്യമായി ഏർപ്പാടാക്കിയ കാഷ് അവാർഡും ഈ ഗ്രന്ഥശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി, വനിതാ വേദി, യുവജന വേദി, വയോജന വേദി എന്നീ സംഘടനകളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വായനശീലം വളർത്തുന്നതിന് വായന കളരികളും കവിതാ പഠന ക്ലാസുകളും ചിത്രരചനാ മത്സരങ്ങളും ക്വിസ് മത്സരങ്ങളും, വർണക്കൂടാരം എന്ന പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്.
പന്തളം കോളേജിൽ പഠിക്കുന്ന കാലത്ത് അടൂർ ഗോപാലകൃഷ്ണനും നരേന്ദ്രപ്രസാദും കടമ്മനിട്ടയും കൂടാതെ മുൻ മന്ത്രിയായ എം.എൻ.ഗോവിന്ദൻനായർ, മുൻ എംഎൽഎ ആയ ഇറവുങ്കര ഗോപാലക്കുറുപ്പ് തുടങ്ങിയവരുടെ ഇഷ്ടപ്പെട്ട ഇടമായിരുന്നു ഈ ഗ്രന്ഥശാല.
പ്രതിദിനംവായനാശീലം വളർത്തുന്നതിനു വേണ്ടി വായന വസന്തം എന്ന പേരിൽ പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. 23,095 പുസ്തകങ്ങളും 670 അംഗങ്ങളുമാണ് ഇപ്പോൾ ഈ ഗ്രന്ഥശാലയ്ക്കുള്ളത്. ഇപ്പോഴും അക്ഷരങ്ങളെ സ്നേഹിക്കുന്ന ധാരാളം ആളുകൾ ഈ ഗ്രന്ഥശാലയിൽ എന്നും കടന്നു വരാറുണ്ടെന്ന് സെക്രട്ടറി കെ. അമ്മിണിയമ്മ പറയുന്നു.
ഈ ഗ്രന്ഥശാലയെ ഇത്രയും വലിയ ഒരു വായനശാല ആക്കുന്നതിന് മുഖ്യപങ്കു വഹിച്ചത് ആരംഭകാലം മുതൽ 40 വർഷം സെക്രട്ടറിയും ലൈബ്രറേറിയനുമായ വി.എസ്. ശങ്കരൻ നമ്പൂതിരിയാണ്. പ്രസിഡന്റായി പി.ജി. രാജശേഖരൻപിള്ളയും സെക്രട്ടറിയായി കെ. അമ്മിണിയമ്മയും ലൈബ്രേറിയനായി രോഹിണി എസ്.ആർ.കൃഷ്ണനും പ്രവർത്തിക്കുന്നു.