പുസ്തകം ലഹരിയാക്കി വി.പി. രാജശേഖരൻ
1568520
Thursday, June 19, 2025 3:21 AM IST
കോഴഞ്ചേരി: ചെറുപ്പത്തിൽ തുടങ്ങിയ വായനാശീലം വി.പി. രാജശേഖരന് റിട്ടയർമെന്റ് കാലയളവും വിശ്രമ രഹിതമാക്കുന്നു. നല്ല പുസ്തകങ്ങൾ തേടി 66 കാരനായ രാജശേഖരൻ ഇന്നും സഞ്ചാരപഥത്തിലാണ്.
പുസ്തകങ്ങള്‍ വാങ്ങുന്നതിനും വായിക്കുന്നതിലും ഒരു പിശുക്കും കാണിക്കുന്നയാളല്ല, പുല്ലാട് ഞാലിപറമ്പില്‍ വി. പി. രാജശേഖരൻ. 1974 മുതല്‍ 79 വരെയുള്ള കോളജ് വിദ്യാഭ്യാസത്തിനു ശേഷമാണ് വായന ഗൗരവമായി എടുത്തു തുടങ്ങിയത്. സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗം, ഉപന്യാസ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി അധ്യാപകര്‍ പറഞ്ഞ മഹാത്മ ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന ആത്മകഥ വായിച്ചതാണ് പുസ്തക വായനയില്‍ താത്പര്യം ഉണ്ടാകാന്‍ കാരണമായത്.
സ്കൂൾ, കോളജ് വിദ്യാഭ്യാസ കാലയളവിലെ അധ്യാപകര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നെടുത്ത് വായിച്ചു തുടങ്ങിയത്. പിന്നെ ജീവിതത്തിന്റെ ലഹരിയായി മാറുകയായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കില്‍ പുസ്തകവായനയ്ക്ക് സമയമില്ലെങ്കിലും വാങ്ങുന്നതിന് ഒരു പിശുക്കും കാണിച്ചിട്ടില്ല.
ഗുരു നിത്യ ചൈതന്യയതി, ഖലീൽ ജിബ്രാന് എന്നിവരുടെ പുസ്തകങ്ങളാണ് ഏറെ പ്രിയം ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം പല തവണ വായിച്ചിട്ടുണ്ട്. ഏതു പുസ്തകം കണ്ടാലും എന്തു വിലകൊടുത്തും വാങ്ങും. അതിന് സാമ്പത്തിക ബാധ്യത നോക്കാറില്ല. നോബല്‍ സമ്മാന ജേതാവായ ഹെര്‍മന്‍ ഹെസേയുടെ സിദ്ധാർഥ് എന്ന പുസ്തകമാണ് വായിച്ചുകൊണ്ടിരിക്കുന്നത്.
തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിലെ ഔദ്യോഗിക ജോലിക്കു ശേഷം പുസ്തക വായനയനയിലാണ് ഏറെ താത്പര്യമുള്ളത്. വായനയോടൊപ്പം ആകാശവാണിയുടെ പരിപാടി ആസ്വദിക്കുന്നതിനും സമയം കണ്ടെത്തുന്നു. പുസ്തക വായനയിലൂടെ താന്‍ പഠിച്ചതും മനസിലാക്കിയതുമായ പലതും പുനര്‍ചിന്തനം നടത്താന്‍ അവസരം ലഭിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ മത ആധ്യാത്മിക ഗ്രന്ഥങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും വായിക്കാന്‍ സമയം കണ്ടെത്തുന്നുണ്ട്. എല്ലാ മത വിഭാഗങ്ങളുടെയും പുസ്തകങ്ങള്‍ വായിക്കുന്നതിനും താരതമ്യ പഠനം നടത്തുന്നതിനും സമയം കണ്ടെത്തുന്നു.
ഭാര്യ പുല്ലാട് എസ് വി ഹൈസ്കൂളിലെ റിട്ട. അധ്യാപിക ഗീതാ ദേവിയും പുസ്തക വായനയില്‍ രാജശേഖരന് കൂട്ടാണ്. മാനസിക സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഗുരു നിത്യ ചൈതന്യയുടെ ഭഗവത് ഗീതയുടെ വ്യാഖ്യാനമാണ് വായിക്കാറുള്ളതെന്ന് ഇരുവരും പറഞ്ഞു. ആംഗലേയ സാഹിത്യത്തിലെ പുസ്തകങ്ങളും ശേഖരത്തിലുണ്ട്. ബംഗാളി സാഹിത്യകാരന്മാരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള പ്രശസ്തമായ പുസ്തകങ്ങളെല്ലാം തന്നെ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്.
ഒ.വി. വിജയനെ ഇഷ്ടപ്പെടുന്നപോലെ ബംഗാളി സാഹിത്യകാരന്മാരെയും ഇഷ്ടമാണ്. വളരെ ഗൗരവത്തോടുകൂടി തന്നെയാണ് രാജശേഖരനും കുടുംബവും പുസ്തക വായനയെ കാണുകയും സംരക്ഷിക്കുകയും ചെയ്യുന്നത്.
മക്കളായ യദു ശേഖറും നന്ദു ശേഖറും പുസ്തക വായന ഇഷ്ടപ്പെടുന്നതിലൂടെ കുടുംബം മുഴുവന്‍ അക്ഷരങ്ങളെ സ്നേഹിക്കുന്ന കുടുംബമായി മാറിയിരിക്കുകയാണ്.