ഹൈസ്കൂളിലെ അധികസമയം; പ്രൈമറി ക്ലാസുകളിൽ കാത്തിരിപ്പ്
1568252
Wednesday, June 18, 2025 3:11 AM IST
കോഴഞ്ചേരി: ഹൈസ്കൂൾ ക്ലാസുകളിലെ സമയമാറ്റം മൂലം ആദ്യദിനത്തിൽ അവ്യക്തത.തിങ്കളാഴ്ച മുതലായിരുന്നു സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അധ്യയന സമയം രാവിലെ 9.45 ന് ആരംഭിച്ച് വൈകുന്നേരം 4.45 ന് അവസാനിക്കുന്ന തരത്തിൽ പുനഃക്രമീകരിച്ചത്. ഇതിലൂടെ കുട്ടികള്‍ക്ക് അധ്യയന സമയം കൂടി. 45 മിനിട്ട് വീതമുള്ള എട്ട് പീരിയഡുകൾ നിലവിൽ വന്നു.
തിങ്കളാഴ്ച ജില്ലയ്ക്ക് അവധിയായിരുന്നതിനാല്‍ ഇന്നലെ മുതലാണ് സമയമാറ്റം പ്രാവർത്തികമായത്. 8,9,10 ക്ലാസുകളില്‍ മാത്രമാണ് സമയ വ്യത്യാസമുളളത്. യുപി, എല്‍പി വിഭാഗങ്ങളില്‍ രാവിലെ 10 ന് തുടങ്ങി നാലിന് അവസാനിക്കുന്ന പഴയ രീതിയിലാണ് ക്ലാസുകള്‍ നടക്കുന്നത്.
ഹൈസ്കൂളിനൊപ്പം പ്രവർത്തിക്കുന്ന പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പുതിയ സമയമാറ്റം പൊല്ലാപ്പായിട്ടുണ്ട്. ഈ കുട്ടികളും ഹൈസ്കൂൾ കുട്ടികളോടൊപ്പം എത്തേണ്ടിവരും. സ്കൂൾ വാഹനങ്ങളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. 9.30ന് ബെല്ലടിച്ച് 9.45ന് ഹൈസ്കൂൾ ക്ലാസുകളിൽ അധ്യയനം ആരംഭിക്കുമെങ്കിലും പ്രൈമറി ക്ലാസുകളിൽ പത്തിനു തുടങ്ങിയാൽ മതി. പ്രൈമറി കുട്ടികൾ അരമണിക്കൂർ ക്ലാസിൽ വെറുതെയിരിക്കേണ്ടിവരും.
വൈകുന്നേരം പ്രൈമറി ക്ലാസുകൾ നാലിന് അവസാനിക്കുമെങ്കിലും ഹൈസ്കൂൾകുട്ടികൾ കൂടി വരാതെ വാഹനങ്ങൾ പുറപ്പെടില്ല.
പ്രായോഗിക ബുദ്ധിമുട്ട്
അധ്യയന സമയമാറ്റം സ്കൂൾ അധികൃതരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവും കുട്ടികളുടെ യാത്ര ക്രമീകരിക്കുന്നതാണ് പൊല്ലാപ്പായത്. പല എയ്ഡഡ്, സർക്കാർ വിദ്യാലയങ്ങളും ഒരു വാഹനം ഉപയോഗിച്ചാണ് കുട്ടികളെ എത്തിക്കുന്നത്. പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്കായി വെവേറെ ട്രിപ്പ് നടത്താനാകില്ല.
രണ്ടു വിഭാഗത്തിലെയും കുട്ടികളെയും കയറ്റി എത്തുകയും മടക്കിക്കൊണ്ടുപോകുകയും ചെയ്യുന്നത് ഒരു സമയത്താകും. വൈകുന്നേരങ്ങളിൽ അഞ്ചിന് ട്രിപ്പ് ആരംഭിച്ചാൽ വിദൂരങ്ങളിലെത്തുന്പോഴേക്കും സന്ധ്യയാകും.
രാവിലെ ഏഴോടെ ട്രിപ്പ് ആരംഭിച്ചെങ്കിലേ കുട്ടികളെ 9.30നു മുന്‍പ് പലയിടത്തും എത്തിക്കാനാകൂ. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിച്ചു കുട്ടികൾ വരട്ടേയെന്നു നിർദേശിക്കാനുമാകില്ല.
വെള്ളിയാഴ്ചകളില്‍ പഴയതുപോലെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയാവും. ആഴ്ചയിൽ ഒരുദിവസം മറ്റൊരു സമയക്രമമെന്നതിലും അപ്രായോഗികതയുണ്ടെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിയുടെ ഉത്തരവിനേ തുടര്‍ന്ന് 220 അധ്യയന ദിവസം ഹൈസ്കൂള്‍ ക്ലാസുകളില്‍ ഉറപ്പാക്കാനാണ് സമയമാറ്റം കൊണ്ടുവന്നിരിക്കുന്നത്.