പത്തനംതിട്ട നഗര റോഡുകളിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണി
1568249
Wednesday, June 18, 2025 3:11 AM IST
പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിലെ റോഡുകൾ നിറയെ കുണ്ടുംകുഴിയും. വെള്ളക്കെട്ടു കാരണം റോഡുകളിലൂടെ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. മാലിന്യങ്ങളും റോഡിലേക്ക് ഒഴുക്കാൻ തുടങ്ങിയതോടെ നഗരം ദുർഗന്ധപൂരിതവുമായി. പകർച്ച വ്യാധികൾ പടിവാതിൽക്കൽ നിൽക്കുന്പോഴാണ് നഗരം മുഴുവൻ ചെളിക്കുണ്ടിലും മാലിന്യത്തിലുമായിരിക്കുന്നത്.
നഗരവാർഡുകളിലെ ഉപറോഡുകൾ മുഴുവൻ തകർന്നു കിടക്കുകയാണ്. പഴയ ബസ് സ്റ്റാൻഡിനു പിന്നിലൂടെ കടമ്മനിട്ട റോഡിലേക്ക് പ്രവേശിക്കുന്ന റോഡാണ് ഏറെ ശോച്യാവസ്ഥയിലായിരിക്കുന്നത്. മഴക്കാലത്ത് റോഡ് നിറഞ്ഞാണ് മലിനജലം ഒഴുകുന്നത്. ഇതിൽ ചവിട്ടിവേണം നടന്നുപോകേണ്ടത്. വെള്ളം ഒഴുകിപ്പോകാൻ ഓട സംവിധാനവും ഇവിടെയില്ല. സകല മാലിന്യങ്ങളും വെള്ളത്തിൽ കെട്ടിക്കിടക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്കാണ് മാലിന്യം തെറിക്കുന്നത്. ഈ ഭാഗത്തെ മറ്റു റോഡുകളും തകർന്ന് കിടക്കുകയാണ്.
പത്തനംതിട്ട ഗവൺമെന്റ് ഹൈസ്കൂളിലേക്കുള്ള പാത നിറയെ കുണ്ടും കുഴിയുമാണ്. ഗവൺമെന്റ് സ്കൂൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവിടങ്ങളിലേക്കുള്ള പാതയാണിത്. ചിറ്റൂർ റോഡിന്റെസ്ഥിതിയും പരിതാപകരമാണ്. ഡോക്ടേഴ്സ്ലൈൻ, പീപ്പിൾസ് ക്ലിനിക് റോഡുകളും നിശേഷം തകർന്ന് യാത്ര ദുഷ്കരമാണ്.
പീപ്പിൾസ് ക്ലിനിക് റോഡിൽ ഓട തകർന്നത് നന്നാക്കാതെയും കിടക്കുന്നു . കെഎസ്ആർടിസി - ശാസ്താക്ഷേത്രം റോഡിൽകൂടിയും സഞ്ചരിക്കാൻ കഴിയില്ല. നിരവധിവ്യാപാര സ്ഥാപനങ്ങളും അഭിഭാഷകരുടെ ഓഫീസുകളും പ്രവർത്തിക്കുന്നത് ഇവിടെയാണ്. കക്കൂസ് മാലിന്യംവരെ റോഡിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡ് തോടായി
പത്തനംതിട്ട അബാൻ മേൽപാലം പണി നടക്കുന്ന സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിലെ നഗരത്തിലെ പ്രധാനപ്പെട്ടറോഡും തോടിനു സമാനമാണിപ്പോൾ. കാലൊന്നു തെറ്റിയാൽ ചെളിയിൽ മുങ്ങും.
റോഡും കുഴിയും തിരിച്ചറിയാനും കഴിയില്ല.അത്രത്തോളം തകർന്നു തരിപ്പണമായിരിക്കുകയാണ് ഈ പാത. കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. കാലൊന്നു തെറ്റിയാൽ ചെളിയിൽ മുങ്ങുമെന്നതാണു സ്ഥിതി.
മഴ കനത്തതോടെ വലിയ ദുരിതമാണ്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഓട്ടോ സ്റ്റാൻഡുമുള്ള മേഖല കൂടിയാണിത്. റോഡിന്റെ തകർച്ച വ്യാപാരികളെയും ദുരിതത്തിലാക്കി.
മേൽപാലം നിർമാണഭാഗമായി സർവീസ് റോഡ് യാഥാർഥ്യമാക്കാൻ വൈകുന്നതാണ് ബുദ്ധിമു ട്ടുകൾക്കെല്ലാം കാരണമാകുന്ന്. സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ സർവീസ് റോഡ് പണി വൈകുകയാണ്. രണ്ടാഴ്ചമുമ്പ് സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ കുറെ ഭാഗം തകർന്നതും പുനർനിർമിക്കാനാകാതെ കിടക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുത്ത യോഗം ബസ് സ്റ്റാൻഡിനുള്ളിലെ വടക്കേ യാർഡിലാണു നടത്തിയത്. റോഡിലെ ദുരവസ്ഥ കാണാതിരിക്കാൻ തലേന്നു ചില ഭാഗങ്ങളിൽഅറ്റകുറ്റപ്പണി നടത്തിയിരുന്നു. തൊട്ടടുത്ത ദിവസത്തെ കനത്ത മഴയിൽ ഇതെല്ലാം ഒഴുകിപ്പോകുകയും ചെയ്തു.
താഴെ വെട്ടിപ്രത്ത് ബീക്കൺ ലൈറ്റ് സ്ഥാപിച്ച് കടയുടമ, ജലഅഥോറിറ്റി കുഴിമൂടി പത്തനംതിട്ട - മൈലപ്ര റോഡിൽ താഴെവെട്ടിപ്രം ഭാഗത്തു ബീക്കൺ ലൈറ്റ് സ്ഥാപിച്ച് സമീപത്തെ കടയുമട മുന്നറിയിപ്പ് നൽകിയതോടെ ജലഅഥോറിറ്റി ഇടപ്പെട്ടു.
താഴെ വെട്ടിപ്രത്ത് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ നിരവധി ആളുകളാണ് കഴിഞ്ഞദിവസങ്ങളിൽ അപകടത്തിൽപെട്ടത്. എസ്പി ഓഫീസിനു സമീപത്തും ജില്ലാ ജഡ്ജിയുടേതടക്കം വീടിനു മുന്നിലുമാണ് കുഴി രൂപപ്പെട്ടത്.
റോഡിനു സമീപം വർക്ക്ഷോപ്പ് നടത്തുന്ന പുഷ്പരാജാണ് തിങ്കളാഴ്ച രാത്രി റോഡിൽ ബോർഡ് വച്ച് മുന്നറിയിപ്പ് നൽകാൻ ബീക്കൺ ലൈറ്റ് സ്ഥാപിച്ചത്. ബീക്കൺ ലൈറ്റിനൊപ്പം ബോർഡും ചുവന്ന ലൈറ്റുകളും വച്ചിരുന്നു. ഉച്ചയോടെ ജലഅഥോറിറ്റി അധികൃതരെത്തി കുഴി അടച്ചു. മക്കിട്ട് കുഴി നികത്തുകയാണ് ചെയ്തത്.
നഗരത്തിലെ പ്രധാന റോഡുകളിൽ പൈപ്പ് പൊട്ടി വൻ കുഴികളാണ് രൂപപ്പെട്ടിരുന്നത്. കെഎസ്ആർടിസി ജംഗ്ഷനിൽ പൈപ്പ് പൊട്ടിയുണ്ടായ കുഴി വാഹനയാത്രയ്ക്കു തടസമായി നിൽക്കുകയായിരുന്നു. പരാതികളേതുടർന്ന് ഇന്നലെയാണ് ഇത് മക്കിട്ട് നികത്തിയത്.
കനത്ത മഴയ്ക്കിടെയിൽ നിലവിലെ കുഴിയടയ്ക്കൽ അധികദിവസം നീണ്ടു നിൽക്കില്ല. താഴെ വെട്ടിപ്രത്ത് ശബരിമല ഇടത്താവളത്തിനു സമീപം നിരന്തരം പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികളിലും ഇന്നലെ മക്കിട്ട് നികത്തുന്നുണ്ടായിരുന്നു. സുഗമമായ യാത്രയ്ക്കു തടസമാകുന്ന തരത്തിൽ രൂപപ്പെട്ട കുഴികൾ നികത്തുകയാണുണ്ടായത്.