ആറന്മുള ഇലക്ട്രോണിക്സ് ക്ലസ്റ്റർ : അനുകൂലിച്ച് ഐടി വകുപ്പ്, പദ്ധതി നടപ്പാക്കാനാകില്ലെന്ന് കൃഷിവകുപ്പ്
1568239
Wednesday, June 18, 2025 2:49 AM IST
പത്തനംതിട്ട: നിർദിഷ്ട ആറന്മുള വിമാനത്താവളം പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ പദ്ധതി ആരംഭിക്കാനുള്ള നീക്കത്തെ പിന്തുണച്ച് ഐടി വകുപ്പ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിലെ കെഎസ്ഐടിഎൽ പദ്ധതിക്ക് പച്ചക്കൊടി നൽകിയിട്ടുണ്ട്.
പദ്ധതി നടപ്പാക്കണമെങ്കിൽ ഭൂപരിഷ്കരണ നിയമത്തിൽ ഇളവുവേണമെന്നതിനാൽ ഇതിനായി ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എൽ) കന്പനി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഇവർ നൽകിയ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. സർക്കാർ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്തു പദ്ധതി വരുന്നതിനെ എതിർത്ത് കൃഷിമന്ത്രി പി. പ്രസാദ് രംഗത്തെത്തിയിട്ടുണ്ട്. ആറന്മുളയിലെ നിർദിഷ്ട 139 ഹെക്ടർ ഭൂമിയിൽ 122.87 ഹെക്ടർ നിലമുണ്ടെന്നാണ് കണ്ടെത്തൽ. നിലം നികത്തിയ സ്ഥലത്ത് ഇത്തരമൊരു പ്രോജക്ട് വരുന്നതിലെ ദുരൂഹത തുടക്കം മുതൽ കൃഷി മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
നെൽവയലും തണ്ണീർത്തടങ്ങളും നികത്തിയുള്ള പദ്ധതിയെ അനുകൂലിക്കില്ലെന്നതാണ് മന്ത്രിയുടെ നിലപാട്. മുന്പ് വിമാനത്താവള വിരുദ്ധ സമരത്തിലും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.
ഇലക്ട്രോണിക്സ് ക്ലസ്റ്റർ ആരംഭിക്കാനുദ്ദേശിക്കുന്ന ഭൂമിയിൽ നിലം നികത്തിയ ഭാഗമുണ്ടെന്നുള്ളത് ജില്ലാ കളക്ടർ സർക്കാരിലേക്കു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായി എത്തിയ കെജിഎസ് ഗ്രൂപ്പ് പേരു മാറ്റിയാണ് പുതിയ പദ്ധതിക്കുവേണ്ടി ടിഐഎഫ്എൽ എന്ന കന്പനി രൂപീകരിച്ചതെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
രണ്ടു വർഷം മുമ്പാണ് കെജിഎസ് എന്ന സ്ഥാപനം ടേക്ക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ പേരിൽ പദ്ധതിക്കായി ഐവകുപ്പിൽ അപേക്ഷ സമർപ്പിക്കുന്നത്. ഭൂപരിഷ്കരണ നിയമത്തിൽ ഇളവു തേടി ഐടി വകുപ്പ് റവന്യു വകുപ്പിന് അപേക്ഷ കൈമാറി.
റവന്യു വകുപ്പ് കൃഷി വകുപ്പിന്റെ പരിഗണനയ്ക്കായി കത്ത് സമർപ്പിച്ചു. നിർദ്ദിഷ്ട പ്രദേശത്ത് 65 ഹെക്ടറിൽ പുഞ്ചകൃഷി നടക്കുന്നുണ്ടെന്നും നെൽവയൽ നികത്തിയാൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്നും കാട്ടി കൃഷി ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.
പദ്ധതിക്കു സിപിഎം പിന്തുണ
സംസ്ഥാന സർക്കാർ രണ്ട് ബജറ്റുകളിൽ ആറന്മുള കേന്ദ്രീകരിച്ച് ഐടി പദ്ധതി പ്രഖ്യാപച്ചിരുന്നു. സർക്കാർ നേരിട്ടു നടത്തുന്ന ഐടി പാർക്കായിരിക്കുമെന്ന ധാരണ ആളുകൾക്കുണ്ടായിരുന്നു. ഇതിനിടെയണ് പുതിയ കന്പനി അപേക്ഷയുമായി രംഗപ്രവേശം ചെയ്തത്.
139 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ആവശ്യം എന്ന് അപേക്ഷയിൽ പറയുന്നു. എന്നാൽ ഇതിൽ 118.74 ഹെക്ടറും പണ്ട് വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ വയലാണ്. കോഴഞ്ചേരി ചാരിറ്റബിൾ എഡ്യുക്കേഷൻ സൊസൈറ്റി ഉൾപ്പെടെയുള്ളവ കെജിഎസ് കന്പനിക്കു വിമാനത്താവളം ആവശ്യത്തിനായി നൽകിയ വസ്തു കോഴഞ്ചേരി താലൂക്കിലെ ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി, മല്ലപ്പുഴശേരി വില്ലേജുകളിലാണ്.
ഈ സ്ഥലം സ്വകാര്യ വ്യക്തി വാങ്ങിയതു നിയമപരമല്ലെന്നു കണ്ടെത്തുകയും പോക്കുവരവ് നടപടികൾ നിർത്തിവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് 118.74 ഹെക്ടർ മിച്ചഭൂമിയായി കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. 7.08 ഹെക്ടർ സർക്കാർ ഏറ്റെടുക്കുകയും ചെയ്തതാണ്.
5000 കോടിയുടെ നിക്ഷേപം, 1000 പേർക്ക് തൊഴിൽ
ഭൂപരിഷ്കരണ നിയമത്തിൽ ഇളവുതേടി ഇലക്ട്രോണിക്സ് ക്ലസ്റ്ററിന് അനുമതി തേടിയിട്ടുള്ള പ്രദേശത്തിന്റെ 90 ശതമാനവും നിലമാണെന്ന് പറയുന്നു. നെൽവയലും തണ്ണീർത്തടവുമടങ്ങിയ പ്രദേശം നികത്തിയെടുത്താൽ വെള്ളപ്പൊക്ക സാധ്യയുണ്ടെന്ന മുന്നറിയിപ്പും കൃഷിവകുപ്പ് നൽകിയിരുന്നു.
അനുമതി നൽകണമെങ്കിൽ പ്രാദേശിക നിരീക്ഷണസമിതിയുടെ ശിപാർശയും വേണം. എന്നാൽ വിമാനത്താവളം പോലെ പാടം നികത്തേണ്ട ആവശ്യമില്ലെന്ന് ഇലക്ട്രോണിക്സ് ക്ലസ്റ്റർ കന്പനി വാദിക്കുന്നു.
ഒരേക്കർ സ്ഥലത്ത് പത്തു കോടി രൂപയുടെ നിക്ഷേപവും 20 പേർക്കു തൊഴിലും ഉറപ്പാക്കിയാൽ വയലും തണ്ണീർത്തടവും നികത്തുന്നതിൽ ഇളവു നൽകാമെന്നു വ്യവസ്ഥയുണ്ട്. 1000 പേർക്കു തൊഴിലും 5000 കോടി നിക്ഷേപവുമാണ് ടിഒഎഫ്എൽ മുന്നോട്ടുവയ്ക്കുന്നത്.
ആറന്മുളയിൽ പുതിയ പദ്ധതി പരിഗണനയിൽ ഇല്ല
ആറന്മുളയിൽ വിമാനത്താവളമല്ലാതെ മറ്റേതെങ്കിലും പദ്ധതി പരിഗണനയിൽ ഇല്ലെന്ന് മൗണ്ട് സിയോൻ ഗ്രൂപ്പ് ചെയർമാനും എഡ്യുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി ചെയർമാനുമായ ഡോ.ഏബ്രഹാം കലമണ്ണിൽ പറഞ്ഞു.
എയറോനോട്ടിക്കൽ എൻജിനിയറിംഗ് പഠനത്തിനായുള്ള എയർ സ്ട്രിപ്പ് സ്ഥാപിക്കാനാണ് ആറന്മുളയിൽ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ വിമാനത്താവളം പദ്ധതി നിർദേശമുണ്ടായി. ഇതിനാവശ്യമായ നടപടിക്രമങ്ങൾ നടത്തിയതാണ്.
മറ്റാർക്കും ഭൂമി കൈമാറ്റം ചെയ്തിട്ടില്ലെന്നും മറ്റൊരു പദ്ധതി നിലവിൽ ആലോചനയിൽ ഇല്ലെന്നും ഏബ്രഹാം കലമണ്ണിൽ വ്യക്തമാക്കി.