മാർത്തോമ്മ മെത്രാപ്പോലീത്ത രഞ്ജിതയുടെ വീട് സന്ദർശിച്ചു
1568240
Wednesday, June 18, 2025 2:49 AM IST
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരുടെ പുല്ലാട് കൊഞ്ഞോണ്‍ വീട്ടില്‍ ആശ്വാസ വാക്കുകളുമായി മാര്‍ത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തഎന്നിവരെത്തി. സഭ അല്മായ ട്രസ്റ്റി ആന്‍സില്‍ കോമാട്ടും മെത്രാപ്പോലീത്തയ്ക്കൊപ്പം ഉണ്ടായിരുന്നു.
പുല്ലാട് ശ്രീരാമകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എം. പി. പ്രതാപന് എന്നിവരും ഇന്നലെ രഞ്ജിതയുടെ വീട്ടിലെത്തി. കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം മഠാധിപതി കൃഷ്ണനന്ദ പൂര്ണമയിതീര്ഥയും എത്തിയിരുന്നു. ഇതിനിടെ രഞ്ജിതയുടെ ഡിഎൻഎ ഫലം ഇന്നലെയും എത്തിയില്ല.
രഞ്ജിതയുടെ സഹോദരന് രതീഷ് ജി. നായരുടെ രക്തസാമ്പിള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അഹമ്മദാബാദിലെ സിവില്‍ ആശുപത്രി അധികൃതര്‍ ശേഖരിച്ചിരുന്നു. ഇന്നലെ രാവിലെ ഫലം അറിയുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ അറിവായിട്ടില്ല. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നാട്ടിലെത്തിച്ചു സംസ്കരിക്കാനുള്ള ക്രമീകരണങ്ങളും ആരംഭിക്കും.
രഞ്ജിത പഠിച്ചതും മകന് ഇന്ദുചൂഢന് ഇപ്പോള്‍ പഠിക്കുന്നതുമായ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളില്‍ പൊതു ദര്ശനത്തിനുവച്ചതിനു ശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ ഇന്നലെ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു.