നിലന്പൂരിന്റെ കഥാകാരൻ പത്തനംതിട്ടയിൽ
1568518
Thursday, June 19, 2025 3:21 AM IST
പത്തനംതിട്ട: രാഷ്ട്രീയകേരളം നിലമ്പൂരിലേക്കു ഉറ്റുനോക്കുമ്പോൾ ആ നാടിന്റെ ചരിത്രം ചികഞ്ഞെടുത്ത് പുസ്തകത്താളിലാക്കിയ ഒരു കഥാകാരൻ പത്തനംതിട്ടയിലുണ്ട്. അര നൂറ്റാണ്ടിലേറെ നിലമ്പൂരുമായുള്ള ഹൃദയബന്ധത്തിൽ എം.എം. ജോസഫ് തയാറാക്കിയ നിലിന്പയുടെ ഊര് എന്ന പുസ്തകം 2017 ലാണ് പുറത്തിറങ്ങിയത്. നിലമ്പൂരിന്റെ പ്രാദേശിക ചരിത്രം പത്തനംതിട്ടയിൽ പ്രസിദ്ധീകരിച്ചപ്പോൾ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രകാശനം നിർവഹിച്ചു.
നിരവധി ചരിത്ര പൈതൃകങ്ങൾ സ്വന്തമായുള്ള നിലമ്പൂർ ദേശത്തിന്റെ കഥകൾ ഈ ഗ്രന്ഥത്തിലൂടെ വിവരിക്കുന്നു. നിലമ്പൂർ കോവിലകം, ബ്രിട്ടീഷ് അധിനിവേശം, ആദിവാസികൾ, നാട്ടിടവഴികളിലൂടെ ചൂളംവിളിച്ചു പായുന്ന കരിവണ്ടിയുടെ ചരിത്രം, തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റം, നിലമ്പൂർ തേക്ക്, ജന്തുസസ്യ വൈവിധ്യം ഇവയെല്ലാം ഈ പുസ്തകത്തിലുണ്ട്.
1968ൽ മൂന്നാമത്തെ വയസിലാണ് എം.എം. ജോസഫ് ബന്ധുവിന്റെ കുടിയേറ്റ കുടുംബത്തോടൊപ്പം ആദ്യമായി നിലമ്പൂരിലെത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ അധ്യാപക ജീവിതത്തിന്റെ തുടക്കവും ഇവിടെയായിരുന്നു. ഭാര്യ ദീർഘകാലം നിലമ്പൂരിലെ മൂത്തേടം പിഎച്ച്സിയിൽ നഴ്സായി ജോലി നോക്കി. മക്കളുടെ വിദ്യാഭ്യാസവും നിലന്പൂരിലായിരുന്നു.
പത്തനംതിട്ട മേക്കൊഴൂരിലാണ് സ്ഥിരതാമസമെങ്കിലും ഇടയ്ക്കിടെ നിലമ്പൂരിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേതുമായ വീടുകളിലേക്കു പോകാറുണ്ട്. നാട്ടിലുള്ള കൂട്ടുകാരെയും കൂട്ടി നിലമ്പൂർ സന്ദർശിക്കാറുമുണ്ട്. നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്കും എം.എം. ജോസഫ് പോയിരുന്നു.
നിലിമ്പയുടെ ഊരിന്റെ കൈയെഴുത്തുപ്രതി അന്നത്തെ നിലമ്പൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റായിരുന്ന ആര്യാടൻ ഷൗക്കത്തിനു നൽകിയത് ജോസഫ് ഓർക്കുന്നു. പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ആദ്യകോപ്പി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിലമ്പൂരിലുള്ള വസതിയിലെത്തി കൈമാറിയിരുന്നു.
അറിയപ്പെടുന്ന പാവനാടക പരിശീലകനും ദിനവിജ്ഞാനകോശം ഉൾപ്പെടെ നിരവധി കൃതികളുടെ രചയിതാവുമാണ് എം.എം. ജോസഫ് മേക്കൊഴൂർ. ദിനവിജ്ഞാനകോശം പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞയിടെയാണ് പുറത്തിറക്കിയത്. വർഷത്തിലെ ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ ക്രോഡീകരിച്ചു പുറത്തിറക്കിയ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടു.