ആറന്മുള ഇലക്ട്രോണിക്സ് ക്ലസ്റ്റർ; തീരുമാനം വൈകിയേക്കും
1568532
Thursday, June 19, 2025 3:39 AM IST
കോഴഞ്ചേരി: നിർദിഷ്ട ആറന്മുള വിമാനത്താവളം പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് ക്ലസ്റ്റർ ആരംഭിക്കുന്നതു സംബന്ധിച്ച നിർദേശത്തിൽ അന്തിമ തീരുമാനം വൈകിയേക്കും. പദ്ധതിയെ സംബന്ധിച്ച് രാഷ്ട്രീയനിലപാട് നിർണായകമാകുകയാണ്. ആറന്മുളയിൽ നിലംനികത്തിയ സ്ഥലത്ത് ഒരു വ്യവസായ പദ്ധതിയും പാടില്ലെന്ന നിലപാടിലാണ് സിപിഐ. ഇതേ നിലപാട് കൃഷിമന്ത്രി പരസ്യമാക്കുകയും ചെയ്തു.
നികത്തിയെടുത്ത സ്ഥലത്തു പദ്ധതി വരുന്നതിനെ സിപിഎം അനുകൂലിക്കുന്നുണ്ട്. നീർച്ചാലുകൾ സംരക്ഷിച്ച് പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന അഭിപ്രായമാണ് പാർട്ടി നേതാക്കൾക്കുള്ളത്.
പ്രദേശത്തെ നീര്‍ച്ചാലുകള്‍ സംരക്ഷിക്കുകയും ജലനിര്‍ഗമന മാർഗങ്ങൾ സുഗമമാക്കുകയും ചെയ്തില്ലെങ്കില്‍ അതിരൂക്ഷമായ വെള്ളക്കെട്ട് പദ്ധതി പ്രദേശത്തും സമീപ സ്ഥലങ്ങളിലും ഉണ്ടാകുമെന്ന് വിദഗ്ധാഭിപ്രായമുണ്ട്.
നീര്‍ച്ചാലുകള്‍ പൂര്‍ണമായും സംരക്ഷിച്ചാല്‍ അനുയോജ്യമായ രീതിയില്‍ കൃഷി നടത്താനുള്ള സാധ്യത ഏറെയാണെന്ന് കൃഷിവകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. പുന്നയ്ക്കാട്, തെക്കേമുറി, കുറുന്താര്‍ ഈ മൂന്നു പാടങ്ങളും നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്തിനടുത്താണ്. വെള്ളക്കെട്ടുകള്‍ ഉള്ളപ്പോള്‍ തന്നെ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 120 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നുണ്ട്. ഇതു കൂടാതെ തെച്ചിക്കാവ്, തൂമ്പുപാടി, പന്നിവേലിച്ചിറ, ആറന്മുള തുടങ്ങിയ പാടശേഖരങ്ങളിലും കൃഷി നടത്തുന്നുണ്ട്.
ആറന്മുള എന്‍ജിനിയറിംഗ് കോളജിന്റെ സമീപത്തും എതിര്‍വശത്തുമുള്ള പാടശേഖരങ്ങളില്‍ ഇത്തവണ കൃഷി വിജയിച്ചില്ല. അപ്രതീക്ഷമായ മഴയും വെളളക്കെട്ടുമാണ്. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വിത്തു വിതച്ച് നെല്ല് കൊയ്തെടുത്തതും ആറന്മുള അരിയെന്ന പേരില്‍ വിപണിയിലെത്തിച്ചതും. എന്നാല്‍ ഈ പ്രദേശത്തുള്പ്പെടെയുള്ള നീര്‍ച്ചാലുകള്‍ സംരക്ഷിക്കുന്നതിനു ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ മഴയ്ക്ക് ആറന്മുള എന്‍ജിനിയറിംഗ് കോളജിന്റെ സമീപത്തുള്ള പാടശേഖരത്ത് കയറിയ വെള്ളം ഇറങ്ങാതെ കെട്ടിക്കിടക്കുകയാണ്. ഇതിന്റെ പരിസരത്താണ് തണല്‍വൃക്ഷങ്ങള്‍ സ്ഥാപിച്ച് ഗ്രാമീണ വിനോദത്തിന് പഞ്ചായത്ത് പ്രാധാന്യം നല്‍കുന്നത്.
നിര്‍ദിഷ്ട വിമാനത്താവള പ്രദേശത്തും അതിനോടു ചേര്‍ന്നും വ്യാപിച്ചുകിടക്കുന്ന മല്ലപ്പുഴശേരി, മെഴുവേലി പഞ്ചായത്തുകളിലൂടെയും തൊട്ടടുത്തുകിടക്കുന്ന പാടശേഖരങ്ങളിലുടെയും കടന്നുപോകുന്ന തോടുകള്‍ നവീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കൃഷിക്കാരും സമീപവാസികളും പറയുന്നു.
ഭൂമിയിൽ അവകാശം തനിക്കെന്ന് ഏബ്രഹാം കലമണ്ണിൽ
ആറന്മുളയിലെ നിർദിഷ്ട വിമാനത്താവള ഭൂമിയിൽ കെജിഎസുമായുണ്ടായിരുന്ന ധാരണ അവസാനിച്ചെന്നും ആ നിലയ്ക്ക് തന്റെ കൈവശം ഇരിക്കുന്ന ഭൂമി മറ്റൊരു പദ്ധതിക്കു വിട്ടുകൊടുക്കാനാകില്ലെന്നും മൗണ്ട് സിയോൻ എഡ്യുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ഏബ്രഹാം കലമണ്ണിൽ പറഞ്ഞു. ആറന്മുളയിൽ എയർസ്ട്രിപ്പ് സ്ഥാപിക്കാനാണ് തന്റെ ശ്രമം. ഇതിനായാണ് ആ സ്ഥലം വാങ്ങിയത്. എന്നാൽ വിമാനത്താവള വിരുദ്ധ സമരത്തിന്റെ ഭാഗമായി ചിലർ ഇവിടെ കുടിൽ കെട്ടി. ഇവരെ അവിടെനിന്നും മാറ്റിയാൽ അടുത്ത ദിവസം എയർസ്ട്രിപ്പ് നിർമിക്കാൻ താൻ തയാറാണെന്നും കലമണ്ണിൽ പറഞ്ഞു.
നിലവിലുള്ള വയൽ മേഖല നികത്തേണ്ട ആവശ്യമില്ല. വയൽ മധ്യത്തിലൂടെ ഒഴുകുന്ന കോഴിത്തോട് സംരക്ഷിച്ചുകാണ്ട് അതിനു മീതം സ്ലാബിട്ട് പദ്ധതി നടപ്പാക്കാൻ കഴിയും. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ചെറുവിമാനങ്ങൾ ഉപയോഗിച്ച് എയർ ടാക്സി സർവീസ് തുടങ്ങുകയാണ് ലക്ഷ്യമെന്നും കുറഞ്ഞ ചെലവിൽ പത്തനംതിട്ടക്കാർക്ക് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്താൻ ഇതിലൂടെ കഴിയുമെന്നും ഏബ്രഹാം കലമണ്ണിൽ അഭിപ്രായപ്പെട്ടു.
സർക്കാർ സഹകരിച്ചാൽ പദ്ധതി വേഗത്തിലാക്കാം. വയൽ നികത്താതെയുള്ള പദ്ധതിക്ക് ആറന്മുളക്കാരുടെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.