കോട്ടയത്ത് എത്തണോ? കുഴികള്‍ ചാടണം
1564345
Monday, June 2, 2025 7:05 AM IST
നാഗമ്പടം സീസര്‍ പാലസ് ജംഗ്ഷനില്‍ മാലപോലെ കുഴികള്‍
കോട്ടയം: കോട്ടയത്ത്എത്താന് കുഴികള്‍ താണ്ടണം. ഈ മഴക്കാലത്ത് സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടാം. കാരണം കോട്ടയം നഗരത്തിലേക്ക് ഇറങ്ങിയാല്‍ യാത്രക്കാരെ കെണിവച്ചു വീഴ്ത്താനായി പൊതുമരാമത്ത് വകുപ്പും ദേശീയപാത വിഭാഗവും റെയില്‍വേയും ഒക്കെ കുഴികള്‍ റെഡിയാക്കിയിട്ടുണ്ട്.
എംസി റോഡില്‍ നാഗമ്പടം മേല്‍പാലം ഇറങ്ങിവരുമ്പോള്‍ സീസര്‍ പാലസ് ജംഗ്ഷനില്‍ മാലപോലെ കുഴികളാണ്. ഇതില്‍ ചാടാതെ ആര്‍ക്കും നഗരത്തിലേക്ക് വരാന്‍ കഴിയില്ല. ചാടുമ്പോള്‍ വീണില്ലെങ്കില്‍, വണ്ടിക്ക് കേടു പറ്റിയില്ലെങ്കില്‍, അപകടത്തില്പ്പെട്ടില്ലെങ്കില് ഭാഗ്യമെന്നു കരുതാം.
കനത്ത മഴയെത്തുടർന്നാണ് ചെറുകുഴികളും പൊട്ടിയ റോഡും വലിയ കുഴിയായി മാറിയത്. രാവും പകലും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ ചെറുതും വലുതുമായ വാഹനങ്ങള്‍ കുഴിയില്‍ ചാടുന്നതോടെ കുരുക്കും അപകടവും വര്‍ധിച്ചു. കുഴികളില്‍ ചാടാതെ വെട്ടിക്കാനായി വാഹനങ്ങള്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്.
നാഗമ്പടം റെയില്‍വേ മേല്പാലത്തിലുമുണ്ട് കുഴികള്‍. പാലവും റോഡും തമ്മില്‍ ചേരുന്നിടം അകന്നുതുടങ്ങിയിട്ട് നാളുകളായി. ഇവിടെ ഒരോ ദിവസവും റോഡ് ഇരുന്നുകൊണ്ടിരിക്കുകയാണ്. ഇതു നന്നാക്കേണ്ട റെയില്‍വേയും പൊതുമരാമത്തും അറിഞ്ഞ ഭാവം നടിക്കുന്നില്ല. റെയില്‍വേയ്ക്കാണ് കുടുതല്‍ ഉത്തരവാദിത്വം. പുളിമൂട് ജംഗ്ഷനില്‍ ഓടയുടെ സ്ലാബ് തകര്‍ന്ന് അപകടകരമായ നിലയിലാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഫുട്പാത്തുകളും തകര്‍ന്നുകിടക്കുകയാണ്.
കോട്ടയം മുതല്‍ ഏറ്റുമാനൂര്‍വരെ റോഡ് വളരെ മോശം
മഴ ശക്തമായതോടെ എംസി റോഡിന്റെ സ്ഥിതി വളരെ മേശമായി. കോട്ടയം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഭാഗമാണ് തകര്‍ന്നത്. വേനല്‍ക്കാലത്ത് വീണ്ടുകീറിയ ഭാഗത്ത് ഇപ്പോള്‍ വലിയ കുഴികളാണ്. 101 കവല മുതല്‍ കാരിത്താസ് വരെയും സംക്രാന്തി, കുമാരനല്ലൂര്‍, ചൂട്ടുവേലി ഭാഗത്തും നിറയെ കുഴികളാണ്.
ചൂട്ടുവേലി ജംഗ്ഷനില്‍ രൂപപ്പെട്ട വലിയ കുഴി അടയ്ക്കന് ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. കുഴിയുടെ മുന്നറിയിപ്പിനായി വീപ്പയാണ് വച്ചിരിക്കുന്നത്. രാത്രികാലത്ത് ഇവിടെ വെളിച്ചവുമില്ല. വേഗതയിലെത്തുന്ന വാഹനങ്ങള്‍ വീപ്പ ഇടിച്ചു തെറിപ്പിക്കുകയാണ്. ഏറ്റുമാനൂര്‍ നഗര മധ്യത്തില്‍ രൂപപ്പെട്ട കുഴി വൻ കുഴിയായി മാറിയിരിക്കുകയാണ്.
ഒരു മാസം മുമ്പ് കുഴി അടച്ചതാണ്. മഴ ശക്തമായതോടെ വീണ്ടും കുഴി രൂപപ്പെട്ടു. മഴയത്ത് കുഴിയടയ്ക്കുന്ന രീതി ഉപേക്ഷിച്ച് പൊതുമരാമത്ത് വകുപ്പ് തെളിഞ്ഞ അന്തരീക്ഷത്തില്‍ ടാറിംഗ് നടത്തണമെന്നാണ് നാട്ടുകര്‍ ആവശ്യപ്പെടുന്നത്.