മഴയ്ക്കു ശമനം; പടിഞ്ഞാറ് ദുരിതം തുടരുന്നു
1564161
Sunday, June 1, 2025 11:56 PM IST
കോട്ടയം: മഴയ്ക്കു ശമനമായി. മാനം തെളിഞ്ഞു. ഇന്നലെ പകല്‍ ജില്ലയില്‍ ഒരിടത്തും കാര്യമായ മഴ പെയ്തില്ല.
ഇതോടെ വെള്ളപ്പൊക്ക ഭീതിയും ഒഴിഞ്ഞു. മഴയ്ക്കു ശമനമായെങ്കിലും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് വെള്ളം പൂര്‍ണമായും ഇറങ്ങിയിട്ടില്ല. വേമ്പനാട്ടുകായലില്‍ ചെളിയും മണ്ണും നിറഞ്ഞതും പോള നിറഞ്ഞ തോടുകളും മണ്ണിട്ടുയര്‍ത്തിയ പാടങ്ങളുമാണ് മഴ മാറിയിട്ടും വെള്ളം ഇറങ്ങാന്‍ മടിക്കുന്നത്. വെള്ളം ഇറങ്ങാന്‍ ദിവസങ്ങള്‍ എടുക്കുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ ദുരിതം തുടരുകയാണ്. കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ പടിഞ്ഞാറന്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളാണ് ഇപ്പോഴും വെള്ളത്തിലാണ്. സാധാരണ, മഴ മാറി പിറ്റേന്ന് മുതല്‍ അതിവേഗം ഇറങ്ങുന്ന വെള്ളം ഇത്തവണ ഇറങ്ങാന്‍ വൈകുന്നത് ജനങ്ങളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
കോട്ടയം താലൂക്കില്‍ മണര്‍കാട്, അയര്‍ക്കുന്നം, വിജയപുരം, തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളുടെയും കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭയുടെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. നീണ്ടൂര്‍, കല്ലറ, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും സമാന ദുരിതം അനുഭവപ്പെടുന്നു. ചങ്ങനാശേരി താലൂക്കില്‍ കുറിച്ചി, വാഴപ്പള്ളി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. റോഡുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും നൂറുകണക്കിനു വീടുകളില്‍ ഇപ്പോഴും വെള്ളമുണ്ട്.
മീനച്ചിലാറും മണിമലയാറും തെളിഞ്ഞൊഴുകി തുടങ്ങിയെങ്കിലും ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല. വേമ്പനാട്ടുകായല്‍ വെള്ളമുൾക്കൊള്ളാൻ മടിക്കുന്നതാണ് ജലനിരപ്പ് കുറയാത്തതിനുകാരണം. കായലില്‍നിന്നു കടലിലേക്ക് പോകുന്ന വെള്ളത്തിന്റെ അളവും മാര്‍ഗങ്ങളും കുറഞ്ഞതു തിരിച്ചടിയായി. കായലിന്റെ അടിത്തട്ടില്‍ ചെളി അടിഞ്ഞതോടെ സംഭരണശേഷിയും കുറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിന്റെ അടുത്ത പ്രവൃത്തിദിവസം നടത്തണമെന്നും സ്കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജില്ലയില്‍ 66 ദുരിതാശ്വാസ ക്യാമ്പുകള്‍
കോട്ടയം: കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയെത്തുടര്‍ന്ന് ജില്ലയില്‍ 679 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയില്‍ 66 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2,289 പേരാണ് ക്യാമ്പുകളിലുള്ളത്. 995 സ്ത്രീകളും 925 പുരുഷന്മാരും 369 കുട്ടികളുമുണ്ട്.