പതിവുതെറ്റിച്ചില്ല; മഴ പെയ്തു, ഉറവയായി, കംഫർട്ട് സ്റ്റേഷൻ അടച്ചു
1564143
Sunday, June 1, 2025 11:20 PM IST
കാഞ്ഞിരപ്പള്ളി: എല്ലാം പതിവു പോലെ തന്നെ. മഴ പെയ്തു, ഉറവയായി, കംഫർട്ട് സ്റ്റേഷൻ അടച്ചു, അധികൃതരുടെ വാക്കുകൾക്കും മാറ്റമില്ല. വർഷങ്ങളായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ അവസ്ഥ ഇതാണ്.
തുടര്‍ച്ചയായി മഴ പെയ്താൽ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിനജലം ബസ് സ്റ്റാന്‍ഡിലൂടെ ഒഴുകി ദുര്‍ഗന്ധം വമിച്ചു തുടങ്ങും. അതിനാൽ മഴക്കാലത്ത് കംഫർട്ട് സ്റ്റേഷൻ അടച്ചിടുകയാണ് പതിവ്. 2010ല്‍ 25 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷനാണ് മതിയായ സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്തത്.
ദിവസേന ദീർഘദൂരസർവീസുകളടക്കം ആയിരത്തിലധികം ബസുകള്‍ കടന്നു പോകുന്ന സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് മറ്റ് മാര്‍ഗങ്ങളിലാത്ത അവസ്ഥയാണ്. സ്ത്രീകളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. പുരുഷൻമാരാകട്ടെ കംഫർട്ട് സ്റ്റേഷന്റെ സമീപത്തു തന്നെ ശങ്ക തീർക്കുന്ന സ്ഥിതിയാണ്.
കംഫര്‍ട്ട് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഉറവയാണ് പുതിയ മാലിന്യക്കുഴി നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പരിഹാരമായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നതിനുവേണ്ടി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാൽ മഴക്കാലം കഴിയുന്പോൾ നിർമാണം ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.