തടയണ നിർമാണത്തിലെ അശാസ്ത്രീയത : വെള്ളപ്പൊക്ക ഭീതിയിൽ ഒരു പ്രദേശം
1564115
Sunday, June 1, 2025 7:22 AM IST
നെടുംകുന്നം: മഴ കനത്തതോടെ ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ ആശങ്കയിൽ. കങ്ങഴ പഞ്ചായത്തിലെ ജലനിധി പദ്ധതികളുടെ ഭാഗമായി നെടുംകുന്നം പഞ്ചായത്തിലെ നെടുമണ്ണി തോട്ടിൽ നിർമിച്ച തടയണയാണ് നെടുംകുന്നം-ആര്യാട്ടുകുഴി പ്രദേശത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.
എട്ട് വർഷങ്ങൾക്കു മുമ്പാണ് ഇവിടെ തടയണ നിർമിച്ചത്. അന്ന് തുടങ്ങിയതാണ് പ്രദേശവാസികളുടെ ദുരിതവും. 40ൽ പരം കുടുംബങ്ങളാണ് തടയണ മൂലം വർഷങ്ങളായി ദുരിതം പേറുന്നത്. മഴ കനത്താൽ തടയണ കവിഞ്ഞൊഴുകുന്നതും സമീപത്തെ പുരയിടങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറുന്നതും പതിവാണ്.
ഇതുവഴി ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിക്കുന്നത്. കൂടാതെ ചെളിയും മറ്റു മടിഞ്ഞ് കൃഷിയിടങ്ങൾ തകരുന്നതും വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുന്നതും പതിവാണ്.
തുടർച്ചയായി അനുഭവിക്കുന്ന ഈ ദുരിതം പല ആവർത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതിൽ ജനങ്ങൾ അമർഷത്തിലാണ്. തടയണ കവിഞ്ഞ് ഉയരുന്ന വെള്ളം, കറുകച്ചാൽ-മണിമല റോഡിലെ ഗതാഗത തടസത്തിനും കച്ചവട സ്ഥാപനങ്ങളുടെ നഷ്ടത്തിനും കാരണമാകുന്നുണ്ട്.
ജലനിധി പദ്ധതിയുടെ ഭാഗമായി നിർമിച്ച തടയണ പൊളിച്ചു നീക്കുന്നതിന് സാങ്കേതികമായി ചില തടസങ്ങൾ ഉള്ളതായി പറയപ്പെടുന്നു. തടസമില്ലാതെ വെള്ളമൊഴുകി നീങ്ങുന്നതിനുള്ള സൗകര്യമില്ലാത്തതാണ് നെടുമണ്ണി തോട്ടിലെ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.