മാൻവെട്ടത്ത് വീട് കുത്തിത്തുറന്ന് മോഷണം
1564352
Monday, June 2, 2025 7:05 AM IST
32 പവനും 25,000 രൂപയും നഷ്ടപ്പെട്ടു
കടുത്തുരുത്തി: വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവനും 25,000 രൂപയും മോഷ്ടിച്ചു. മാന്‍വെട്ടം നെടുംതുരുത്തിമ്യാലില്‍ എന്‍.ജെ. ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് മോഷണം.
വെള്ളിയാഴ്ച രാവിലെ ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സയ്ക്കായി പോയി.
ശനിയാഴ്ച രാവിലെ പത്തോടെ ജോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്. വീടിനുള്ളിലെ അഞ്ച് അലമാരകളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റു സാധനങ്ങളെല്ലാം കട്ടിലില്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയുടെ അടിവശത്തെ അറയില്‍ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും മകളുടെയും മരുമകന് ബിനുവിന്റെയും മാല, വള, കമ്മല്‍, മോതിരങ്ങള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതിനൊപ്പമുണ്ടായിരുന്ന 25000 രൂപയും നഷ്ടപ്പെട്ടു. ഇക്കൂട്ടത്തിലുണ്ടായിരുന്ന റോള്‍ഡ് ഗോള്‍ഡ് ചെയിന്‍ മോഷ്ടാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
കടുത്തുരുത്തി പോലീസും കോട്ടയത്തുനിന്നു ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പോലീസ് നായ ജോയിയുടെ വീട്ടില്‍നിന്ന് ഓടി മാന്‍വെട്ടം കവലയിലെത്തിയ ശേഷം തിരികെ ജോയിയുടെ വീട്ടിലെത്തി.
മേമ്മുറി കുരിശുപള്ളിക്കു സമീപം പുതിയകുന്നേല്‍ സജി ജോസിന്റെ വീടിന്റെ വാതിലും കുത്തിത്തുറന്നു മോഷണം നടത്തിയതായി കണ്ടെത്തി. ഇവിടെയും എല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
സജിയും കുടുംബവും വര്‍ഷങ്ങളായി യുകെയിലാണ്. ഇവിടെനിന്ന് ഒന്നും നഷ്ടപെട്ടിട്ടില്ല. സമീപത്തെ സിസി ടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ മഴക്കോട്ടിട്ട ഒരാളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചതായി പോലീസ് പറഞ്ഞു.
എസ്പിയുടെ നിര്‍ദേശാനുസരണം സ്പെഷല്‍ സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.