ഇനി അക്ഷരമുറ്റത്ത്, അറിവിന്റെ ലോകത്ത്...
1564167
Sunday, June 1, 2025 11:56 PM IST
കോട്ടയം: പുത്തനുടുപ്പും ബാഗും കുടയും കളിചിരികളുമായി കുട്ടികള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകളില്‍ ഫസ്റ്റ് ബെല്ലും ക്ലാസുകളില്‍ ഹാജർ വിളികളും മുഴങ്ങും. വേനലവധിയുടെ ആലസ്യംവിട്ട് സ്കൂളുകളില്‍ ഇന്ന് പുതിയ അധ്യയനവര്‍ഷത്തിനു തുടക്കമാകും.
രണ്ടുദിവസമായി കോരിച്ചൊരിയുന്ന മഴയ്ക്ക് ശമനമായത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേപോലെ ആശ്വാസമായി. ഇന്നുമുതല്‍ വിദ്യാലയങ്ങളുടെ വാതിലുകള്‍ വീണ്ടും തുറക്കുമ്പോള്‍ കുട്ടികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കവും സ്കൂള്‍ അധികൃതരും അധ്യാപകരും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നീണ്ടൂര്‍ എസ്കെവി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം.
എല്ലാ സ്കൂളിലും പ്രവേശനോത്സവത്തോടെയാണ് കുട്ടികളെ വരവേല്‍ക്കുന്നത്. പൂക്കളും തോരണങ്ങളും ബലൂണുകളും ഉപയോഗിച്ച് സ്കൂളും പരിസരവും അലങ്കരിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലേക്ക് ആദ്യമായി എത്തുന്ന കുട്ടികളെ മുതിര്‍ന്ന കുട്ടികളും അധ്യാപകരും മധുരം നല്‍കിയാണ് സ്വീകരിക്കുന്നത്.
ജില്ലയിലെ എല്ലാ സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് പരിശോധിച്ചുറപ്പിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. സ്കൂളുകളില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധന നടത്തി. സ്കൂളുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധന നടത്തി. കനത്ത മഴ മൂലവും ചില സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ഇവിടെ പിന്നീടായിരിക്കും അധ്യയനം തുടങ്ങുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ച ഫണ്ടുപയോഗിച്ചുള്ള അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. പിടിഎയുടെ നേതൃത്വത്തിലുള്ള ക്രമീകരണങ്ങളും നടന്നു. പുസ്തകവിതരണവും അവസാനഘട്ടത്തിലാണ്. 15,06,181 പുസ്തകങ്ങളാണ് ജില്ലയില്‍ ആവശ്യമുള്ളത്. ഇതില്‍ 11,17,461 പുസ്തകങ്ങള്‍ ഇതിനോടകം വിതരണം ചെയ്തു. ബാക്കിയുള്ള 3,88,720 പുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ വിതരണം ചെയ്യും. യൂണിഫോമുകളുടെ വിതരണവും പൂര്‍ത്തിയായി.
ഉച്ചഭക്ഷണം തയാറാക്കുന്നതിനുള്ള അടുക്കള, പാത്രങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയുടെ പരിശോധനയും നടത്തി. സ്കൂള്‍ പരിസരങ്ങള്‍ വെട്ടിത്തെളിച്ചു. സ്കൂള്‍ കെട്ടിടത്തിലെയും മതിലുകളിലെയും സുഷിരങ്ങള്‍ സിമന്റ്വച്ച് അടച്ച് സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്.
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് ക്രമീകരണത്തിനും സുരക്ഷയുടെ ഭാഗമായി സ്കൂളുകള്‍ക്ക് മുമ്പിലും കൂടുതല്‍ പോലീസുകാരെ നിയമിക്കുമെന്ന് ജില്ലാ പോലീസും അറിയിച്ചിട്ടുണ്ട്.