മീനച്ചിലാറ്റിലെ ജലനിരപ്പ് അളന്ന്, മഴയെ പഠിച്ച് നദിയോര കൂട്ടായ്മ
1564165
Sunday, June 1, 2025 11:56 PM IST
റെജി ജോസഫ്
കോട്ടയം: മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ കാലാവസ്ഥാ നിരീക്ഷണ കൂട്ടായ്മ മഴപ്പെയ്ത്തും പുഴയിലെ ജലനിരപ്പും അളന്നു നിരീക്ഷിക്കുന്ന ജാഗ്രതയിലാണ്. വാഗമണ്‍ മുതല്‍ കുമരകം വരെ 170 കിലോമീറ്റര്‍ ദൂരം ജലനിരപ്പ് മീനച്ചില്‍ റെയിന്‍ ആന്‍ഡ് റിവര്‍ മോനിട്ടറിംഗ് നെറ്റ്വര്‍ക്ക് ദിവസവും കുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെയും പ്രദേശവാസികളെയും അറിയിക്കുന്നുണ്ട്. പെയ്യുന്ന മഴയും അത് മീനച്ചിലാറ്റിലെ ജലനിരപ്പിലുണ്ടാക്കുന്ന വ്യതിയാനവുമാണ് ഇവരുടെ പ്രധാന പഠനവിഷയം.
ഇതിനായി മീനച്ചിലാറ്റിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിച്ച റിവര്‍ ഗേജുകളിലൂടെയും വീടുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ഇരുനൂറോളം റെയിന്‍ ഗേജുകളിലൂടെയാണ് പുഴ, മഴ നിരീക്ഷണം. മീനച്ചിലാറ്റിലെ ഏഴ് പാലങ്ങളിലും വലിയ പാറകളിലും സ്കെയിലുകള്‍ വരച്ച് ജലനിരപ്പ് അറിയിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഈ കൂട്ടായ്മ കരുതലായിരിക്കുന്നു.
ഇരുനൂറു പേരുടെ കൂട്ടായ്മയില്‍ 120 പേര് സ്കൂള്‍ വിദ്യാര്‍ഥികളാണ്. എല്ലാവരും വീടുകളില്‍ സ്ഥാപിച്ച മഴമാപിനി നിരീക്ഷിച്ച് മഴയുടെ അളവ് വാട്സ് ആപ്പില്‍ നല്‍കും. കാലാവസ്ഥാ നിരീക്ഷണവകുപ്പിനു പോലും സാധിക്കാത്ത ജാഗ്രതയില്‍ കാലാവസ്ഥ അറിയിക്കുന്നവരുടെ പ്രാദേശിക കൂട്ടായ്മയാണ് മീനച്ചില്‍ റെയിന്‍ ആന്‍ഡ് റിവര്‍ മോനിട്ടറിംഗ് നെറ്റ്വര്‍ക്ക്.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമാവുകയും മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസം സാധാരണമാവുകയും ചെയ്യുന്നതിനാല്‍ ഇവരുടെ പ്രവര്‍ത്തനത്തിന് പ്രസക്തിയേറുകയാണ്. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ കുമരകത്തും കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളിലും എത്ര തോതില്‍ പ്രളയക്കെടുതിയുണ്ടാകുമെന്ന് ഇവര്‍ക്ക് നിരീക്ഷിക്കാനാകും. ജനങ്ങള്‍ എന്തൊക്കെ ജാഗ്രത പുലര്‍ത്തണം എന്നത് ഇവര്‍ വാട്സ് ആപ്പില്‍ അറിയിക്കുകയും ചെയ്യും. മഴക്കാലത്ത് രൗദ്രഭാവത്തില്‍ കുത്തിയൊഴുകുന്ന മീനച്ചില്‍ പുഴയോര വാസികള്‍ക്ക് വലിയ സഹായമാണ് ഇവരുടെ സേവനം.
സിറ്റിസണ്‍സ് സയന്‍സ് എന്ന നിലയില്‍ ഈ സംരംഭത്തിന് പ്രസക്തിയേറെയാണെന്നും സേവനം കൂടുതല്‍ വിപുലീകരിക്കുമെന്നും കൂട്ടായ്മയുടെ കോ-ഓര്‍ഡിനേറ്റര്‍ എബി പൂണ്ടിക്കുളം പറഞ്ഞു.
മഴ മാത്രമല്ല തെര്മോമീറ്റലൂടെ താപനിലയും ഇവര്‍ നിരീക്ഷിക്കുന്നുണ്ട്. ഓരോ ദിവസത്തെയും കൂടിയതും കുറഞ്ഞതുമായ താപനിലയും അന്തരീക്ഷ ഈർപ്പവും നിരീക്ഷിക്കും. നിരീക്ഷണങ്ങളുടെ ശരാശരി ഇതിനായി ചുമതലപ്പെട്ടവര്‍ വിലയിരുത്തി വാട്സ് ആപ്പിലൂടെ കൈമാറും.
വോളണ്ടിയര്‍മാര്‍ അളന്നെടുക്കുന്ന മഴവെള്ളത്തിലൂടെ ഒരു പഞ്ചായത്തില്‍ പെയ്ത മഴയുടെ അളവ് കൃത്യമായി എടുക്കാം.
വിവിധ ഇടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ എത്തുന്നതോടെ അലര്‍ട്ടുകളും നിര്‍ദേശങ്ങളും വാട്സ്ആപ്പ് കമ്യൂണിറ്റിയിലൂടെ ജനങ്ങളിലെത്തിക്കും. 2015 മുതല്‍ ഉണ്ടായിരുന്ന കൂട്ടായ്മ 2018ലെ പ്രളയകാലത്താണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. മഴയുടെ ആശങ്ക ഓരോ വര്‍ഷവും കൂടുമ്പോള്‍ മഴ അലര്‍ട്ടുകള്‍ മാത്രമല്ല പ്രകൃതിസംരക്ഷണ പദ്ധതികളും ആവിഷ്കരിച്ച് വരികയാണ് ഈ നദിയോര നിരീക്ഷണ കൂട്ടായ്മ.