കിഴക്കന്‍വെള്ളം പാഞ്ഞെത്തുന്നു; വെള്ളക്കെട്ടില്‍ റോഡ് ഗതാഗതം തടസപ്പെട്ടു : വെട്ടിത്തുരുത്ത്, പറാല്‍, പൂവം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു
1564117
Sunday, June 1, 2025 7:22 AM IST
ചങ്ങനാശേരി: മഴക്ക് ഇന്നലെ നേരിയ ശമനമുണ്ടായെങ്കിലും കിഴക്കന്‍ വെള്ളം ശക്തിയായി ഒഴുകിയെത്തുന്നു. ആറുകളും തോടുകളിലും ജലനിരപ്പുയരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായ അവസ്ഥയാണ്. എസി റോഡില്‍ ഗതാഗത തടസം ഉണ്ടായില്ലെങ്കിലും പടിഞ്ഞാറന്‍ മേഖലകളിലെ റോഡുകളില്‍ വെള്ളം കയറിയത് കെഎസ്ആര്‍ടിസിയുടെ സര്‍വീസുകളെ ബാധിച്ചു.
എസി റോഡ് കോളനി, എസി കോളനികളിലെ മുഴുവന്‍ വീടുകളും വെള്ളത്തിലാണ്. പൂവം, അറുനൂറില്‍ പുതുവല്‍, നക്രാന്, അംബേദ്കര്‍ കോളനി, മഹേന്ദ്രപുരം ഭാഗങ്ങളിലെ അഞ്ഞൂറോളം വീടുകളും ഈ വീടുകളിലെ നൂറുകണക്കിനാളുകളുമാണ് ദിനപ്രതി ദുരിതക്കയത്തിലേക്കു നീങ്ങുന്നത്.
ഈ ഭാഗങ്ങളിലേക്കുള്ള റോഡുകളെല്ലാം വെള്ളത്തിന്റെ പിടിയില്‍ അമര്‍ന്നു. വെള്ളം കയറി വീടുകള്‍ നശിച്ചുപോകുന്നതിനാലും വീട്ടിലുള്ള വസ്തുവകകള്‍ മോഷണം പോകുമെന്നു ഭയന്നും പലരും വീടുവിട്ട് ക്യാമ്പുകളിലേക്കു പോകാന്‍ ഭയക്കുകയാണ്. വെട്ടിത്തുരുത്ത്, പറാല്‍, കുമരങ്കരി, കുന്നങ്കരി, നീലംപേരൂര്‍, ഈര, വാലടി, കൃഷ്ണപുരം തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ നില ക്രമാതീതമായി വര്‍ധിച്ചു. റോഡുകളില്‍ വെള്ളം കയറിയതോടെ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനച്ചോര്‍ച്ച: ജനം പരിഭ്രാന്തരായി
എസി റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം ചോര്‍ന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. രൂക്ഷഗന്ധം ശ്വസിച്ച സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ചങ്ങനാശേരി പോലീസും അഗ്നിരക്ഷാസേനയും എത്തി ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് എറണാകുളത്തുനിന്ന് കമ്പിനിയുടെ ജീവനക്കാര്‍ എത്തിയാണ് പ്രതിസന്ധി പരിഹരിച്ചത്. ടാങ്കിനുള്ളില്‍ 15,000 ലീറ്ററോളം ഇന്ധനമുണ്ടായിരുന്നു. ശക്തമായ മഴയിലാണ് ഇന്ധനടാങ്കില്‍ വെള്ളം കയറിയത്.
വെളിയനാട് റൂട്ടിൽ ബസ് സർവീസ് നിലച്ചു; പ്രതിഷേധം
ചങ്ങനാശേരി: റോഡ് വെള്ളത്തിലായതോടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് വെളിയനാട് ഭാഗത്തേക്ക് ബസ് സര്‍വീസ് നിലച്ചു. യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. യാത്രക്കാര്‍ ആലപ്പുഴ ഭാഗത്തേയ്ക്കുള്ള ബസ് തടഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. പോലീസ് സ്ഥലത്തെത്തി കെഎസ്ആര്‍ടിസി അധികൃതരുമായി ചര്‍ച്ച നടത്തി കിടങ്ങറയിലേക്ക് ബസ് ഏര്‍പ്പാടാക്കി നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.