മുല്ലപ്പെരിയാറിൽ മേൽനോട്ടസമിതി സന്ദർശനം നടത്തണം
1571436
Sunday, June 29, 2025 11:49 PM IST
തൊടുപുഴ: മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി അടിയന്തര സന്ദർശനം നടത്തണമെന്നും ജലനിരപ്പ് സംബന്ധിച്ച യഥാർഥ വസ്തുത വെളിപ്പെടുത്തണമെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. ഇപ്പോൾ തമിഴ്നാട് സർക്കാർ ജലനിരപ്പ് സംബന്ധിച്ച് പുറത്തുവിടുന്ന വസ്തുതകൾ വിശ്വസനീയമല്ല.
ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് സർക്കാർ പറയുന്ന അറിവ് മാത്രമാണ് കേരള സർക്കാരിനുള്ളത്. ഇത് ശരിയാണോ എന്ന് പരിശോധിക്കാനുള്ള ഒരു സംവിധാനവും നിലവിലില്ല. വസ്തുത മനസിലാക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകണം.
അപകടസാധ്യതാ മേഖലകളിൽ വഴിവിളക്കുകൾ സ്ഥാപിക്കാനും അപകടാവസ്ഥ ഉണ്ടായാൽ മുന്നറിയിപ്പ് നൽകാനും മോക് ഡ്രിൽ നടത്താനും സർക്കാർ നടപടി സ്വീകരിക്കണം. ജലനിരപ്പ് കുറയുന്നതുവരെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി മേഖലയിൽ ക്യാന്പ് ചെയ്യണമെന്നും അപകടാവസ്ഥ സംബന്ധിച്ച ജനങ്ങളുടെ ആശങ്കയും ഭയവും ഇല്ലാതാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യു, ജലവിഭവ വകുപ്പ് മന്ത്രിമാർ, ജില്ലാ കളക്ടർ എന്നിവർക്ക് ജനസംരക്ഷണ സമിതി നിവേദനം നൽകി.
അണക്കെട്ട് ഡി കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും സമിതി തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ അഡ്വ. റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ കണ്വീനർ പിടി. ശ്രീകുമാർ, പിആർഒ ഷിബു കെ. തന്പി, കെ.പി. ചന്ദ്രൻ, തോമസ് വൈദ്യൻ, ശ്രീരാജ് ചിറ്റക്കാട്ട്, ബി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.