റിട്ട. എസ്ഐ സൈക്കിൾ ചവിട്ടുകയാണ് ലഹരിവിരുദ്ധ പ്രചാരണത്തിനായി
1571446
Sunday, June 29, 2025 11:49 PM IST
അടിമാലി: ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചിട്ടും വീട്ടില്‍ വിശ്രമിക്കാതെ ജനനന്മക്കായി സൈക്കിള്‍ ചവിട്ടുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്ന് എസ്ഐയായി വിരമിച്ച ഷാജഹാനാണ് ലഹരിക്കെതിരേയുള്ള പ്രചാരണവുമായി 2025 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തുന്നത്. ഷാജഹാന്റെ സൈക്കിള്‍ യാത്ര ഇടുക്കിയുടെ മലമടക്കുകളിലും എത്തി.
2025 മേയ് 31നാണ് 31 വര്‍ഷത്തെ പോലീസ് ജീവിതത്തില്‍നിന്നു കൊല്ലം പള്ളിമണ്‍ സ്വദേശി എ. ഷാജഹാന് വിരമിച്ചത്. റിട്ടയറായ ദിവസം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍നിന്നു ലഹരിക്കെതിരേയുള്ള പോരാട്ടത്തിനായി ഈ ഉദ്യോഗസ്ഥന് സൈക്കിള്‍ ചവിട്ടാന്‍ ഇറങ്ങി. കേരളത്തിലെ മുഴുവന്‍ ജില്ലകളിലൂടെയും സൈക്കിള്‍ പ്രയാണം നടത്തിയും ഓരോ പ്രദേശത്തെയും സ്കൂളുകളിലും പൊതു ഇടങ്ങളിലും ലഹരിക്കെതിരേ ബോധവത്കരണ ക്ലാസുകൾ നടത്തിയുമാണ് സൈക്കിൾ പ്രയാണം. യാത്ര ആരംഭിച്ച് 11 ദിവസം കൊണ്ട് ഷാജഹാന് മുഴുവന്‍ ജില്ലകളിലൂടെയും സഞ്ചരിച്ച് കാസര്‍ഗോട് മഞ്ചേശ്വരത്ത് എത്തി.
സംസ്ഥാനത്തെ മലയോര മേഖലയിലൂടെയായി അടുത്ത ദിവസങ്ങളിലെ യാത്ര. അട്ടപ്പാടിയിലെയും വയനാട്ടിലെയും ഇടുക്കിയിലെയും മലയോര പ്രദേശങ്ങളിലൂടെ ഇദ്ദേഹം ഇപ്പോള്‍ യാത്ര തുടരുകയാണ്. ഇതിനോടകം 80 സ്കൂളുകളിലും 40 പൊതുസ്ഥലങ്ങളിലും ഷാജഹാന് ലഹരിവിരുദ്ധ ക്ലാസുകള്‍ നയിച്ചു.
2019-ല്‍ സേവനത്തിലിരിക്കെ "ഹെല്‍മറ്റ് ഉപയോഗിക്കൂ, ജീവന് രക്ഷിക്കൂ' എന്ന മുദ്രവാക്യമുയര്‍ത്തി 1,700 കിലോമീറ്റര്‍ ഇദ്ദേഹം സൈക്കിള്‍ പ്രയാണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 2025 കിലോമീറ്റര്‍ സൈക്കിള്‍ പ്രയാണം നടത്തുന്നത്. ഭാര്യ ഷഹബാനെയും മക്കളായ തസ്ലീമ, തസ്ലീന, ഷാരൂഖ് എന്നിവരും പോലീസ് സുഹൃത്തുക്കളും "റൈഡ് വിത്ത് ഷാജഹാന്' വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളും ഷാജഹാന് പിന്തുണയുമായി ഒപ്പമുണ്ട്. ജനനന്മയ്ക്കായി ഇനിയും ഏറെ കിലോമീറ്ററുകള്‍ താണ്ടാനുണ്ടെന്നാണ് ഷാജഹാന് പറയുന്നത്.