കരിമുട്ടിയിൽ കാട്ടാനശല്യം: കർഷകസ്വപ്നങ്ങൾ തകരുന്നു
1571437
Sunday, June 29, 2025 11:49 PM IST
മറയൂർ: കരിമുട്ടി മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായി. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയോടു ചേർന്നുള്ള മേഖലയിൽ കർഷകരുടെ അധ്വാനവും സ്വപ്നങ്ങളും കാട്ടാനകൾ ചവിട്ടിമെതിക്കുകയാണ്. കഴിഞ്ഞ ദിവസം വട്ടവയലിൽ ജോണ്സന്റെ കൃഷിഭൂമിയിലെ തെങ്ങ്, വാഴ, കമുക്, കരിന്പ് തുടങ്ങിയവ കാട്ടാനകൾ നശിപ്പിച്ചു. മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിക്കാനിടയാക്കിയ കരിന്പുകൃഷി ഇതുമൂലം ഏറെ പ്രതിസന്ധിയിലാണ്.
കഴിഞ്ഞ ഏഴു വർഷത്തിനിടെ 3,500 ഏക്കറിൽനിന്ന് 400 ഏക്കറായാണ് കരിന്പ് കൃഷി ചുരുങ്ങിയത്. ഇതിൽ പ്രധാന കാരണമായത് കാട്ടാനശല്യമാണ്. ഒറ്റ രാത്രികൊണ്ടാണ് കാട്ടാനകൾ കൃഷിഭൂമി തകർത്തതെന്ന് വട്ടവയലിൽ ജോണ്സണ് പറഞ്ഞു. കാട്ടാനകൾ കൂട്ടമായി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് കർഷകരെ ഭീതിയിലാഴ്ത്തുന്നുമുണ്ട്. കാട്ടാനകൾ കൂട്ടത്തോടെയെത്തുന്പോൾ ഒന്നും ചെയ്യാനാകാതെ നിസഹായരായി നിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ. വനംവകുപ്പ് സോളർ വേലികളും മറ്റു സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പലപ്പോഴും പ്രവർത്തനക്ഷമമല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മരങ്ങൾ വെട്ടിമാറ്റലും ഇടവിളകൾ കൃഷിചെയ്യലും ചക്ക പോലുള്ള പഴവർഗങ്ങൾ വ്യാപകമായതും കാട്ടാനശല്യത്തിനു കാരണമാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. 2024 മാർച്ചിൽ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാട്ടാനശല്യത്തിന് പരിഹാരം കാണാൻ തീരുമാനിച്ചിരുന്നു.
വാച്ചർമാർക്ക് ഉപകരണങ്ങൾ, സോളർ ലൈറ്റ്, സിഎസ്ആർ ഫണ്ട് ഉപയോഗം തുടങ്ങിയവ ഉൾപ്പെടുത്തിയെങ്കിലും ഈ നടപടികൾ പൂർണമായി ഫലപ്രദമല്ലെന്ന് കർഷകർ പറയുന്നു. സർക്കാരും വനംവകുപ്പും ഫലപ്രദമായ നടപടികളിലൂടെ ശാശ്വത പരിഹാരം കാണാത്തപക്ഷം മറയൂർ കരിമുട്ടിയിലെ കർഷകരുടെ സ്വപ്നങ്ങൾ കാട്ടാനകൾ ചവിട്ടി മെതിക്കുന്നത് തുടർക്കഥയായി മാറും.