റോഡ് നിര്മാണത്തിനായെടുത്തു കൂട്ടിയ മണ്ണ് ഉരുള്‍പൊട്ടലിനു സമാനമായി ഇടിഞ്ഞെത്തി
1571449
Sunday, June 29, 2025 11:49 PM IST
രാജാക്കാട്: മലയോര ഹൈവേയുടെ നിര്‍മാണത്തിനായി എടുത്തുകൂട്ടിയ മണ്ണ് ഉരുള്‍പൊട്ടലിനു സമാനമായ രീതിയില്‍ ഇടിഞ്ഞ് വ്യാപകമായി കൃഷി നശിച്ചു. ബാക്കിനില്ക്കുന്ന ഭാഗം വിണ്ടുകീറി ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. താഴ്ഭാഗത്തുള്ള നാലു വീടുകളും കൃഷിയിടവും അപകട ഭീതിയിലാണ്.
മലയോര ഹൈവേയുടെ ഭാഗമായി രാജാക്കാട് മുല്ലക്കാനത്തിനു സമീപം എടുത്തിട്ട മണ്ണാണ് മലയിടിച്ചിലിനു സമാനമായി കുത്തിയൊലിച്ചെത്തിയത്. കരാര്‍ കമ്പനിയായ ഇകെകെ ഇൻഫ്രാസ്ട്രക്ചർ മണ്ണ് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാത്തതാണ് അപകടത്തിനു കാരണം.
മലയോര ഹൈവേ കടന്നുപോകുന്ന രാജാക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മുല്ലക്കാനത്തിന് സമീപമാണ് നാലു കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പെയ്ത മഴയില്‍ മണ്ണ് വലിയ ഉരുള്‍പൊട്ടലിന് സമാനമായ രീതിയിലാണ് കൃഷിയിടത്തിലൂടെ കുത്തിയൊലിച്ചെത്തിയത്. വ്യാപകമായി കൃഷിയിടം മണ്ണുമൂടി നശിക്കുകയും ചെയ്തു. പനിച്ചിക്കല്‍ പുഷ്പാംഗതന്, കൊല്ലംപറമ്പില്‍ ദേവസ്യ അടക്കമുള്ളവരുടെ വീടുകള്‍ക്കും മൺകൂന ഭീഷണിയായി മാറിയിരിക്കുകയാണ്.