ഡോ. ആനന്ദിന് 6.5 കോടിയുടെ ഫെലോഷിപ്
1571443
Sunday, June 29, 2025 11:49 PM IST
രാജാക്കാട്: ഡോ. ആനന്ദിന് അയർലൻഡ് സർക്കാരിന്റെ ആറരക്കോടിയുടെ ഫെലോഷിപ്. യുവ ഗവേഷകർക്കായി റിസേർച്ച് അയർലൻഡിന്റെ പാത്ത്വേ ഫെലോഷിപ്പിനാണ് ഡോ. വി.ആർ. ആനന്ദ് അർഹനായത്. ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിലെ ഫോട്ടോണിക്സ് റിസേർച്ച് സെന്ററിലും നാനോ റിസേർച്ച് സെന്ററിലുമായാണ് ഗവേഷണം നടക്കുന്നത്.
കാൻസർ രോഗനിർണയത്തിനായുള്ള അതിനൂതന ഫോട്ടോണിക്സ് സെൻസറുകൾ വികസിപ്പിക്കുന്നതിനാണ്ഫെലോഷിപ്. സ്വതന്ത്ര ഗവേഷകരെ വാർത്തെടുക്കാനുള്ള ഈ പദ്ധതിയിൽ ഡോ. ആനന്ദിന്റെ പ്രാഥമികമായ മേൽനോട്ടത്തിൽ ഒരു ഗവേഷക വിദ്യാർഥിക്കുകൂടി ഗവേഷണം നടത്താനാകും.
രാജകുമാരി എൻഎസ്എസ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ ബിരുദവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക് സയൻസിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയശേഷമാണ് ആനന്ദ് ഗവേഷണത്തിൽ ശ്രദ്ധ പതിപ്പിക്കുന്നത്.
ഗവേഷണത്തിനായി കേരള സർക്കാർ നൽകിവരുന്ന കെഎസ്സിഎസ്ടിഇ റിസർച്ച് ഫെലോഷിപ്പും യുജിസി-നെറ്റ് യോഗ്യതയും നേടിയാണ് ആനന്ദ് കുസാറ്റിലെ ഫോട്ടോണിക്സ് വകുപ്പിൽനിന്നും ഗവേഷണ ബിരുദം പൂർത്തിയാക്കിയത്.
തുടർന്ന് കൊച്ചി ഡിആർഡിഒയിൽ ഒപ്റ്റിക്സ് എൻജിനിയർ ആയി ജോലി ചെയ്തു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ, ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിൻ എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായും ഡോ. ആനന്ദ് ജോലി ചെയ്തിട്ടുണ്ട്. ബൈസൺവാലി വടക്കേടത്ത് രവീന്ദ്രന്റെയും അംബികയുടെയും മകനാണ്.കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ ഫിസിക്സ് വിഭാഗത്തിൽ ഗവേഷണ വിദ്യാർഥിനിയായ മലപ്പുറം വണ്ടൂർ കാപ്പിൽ ആനന്ദസൗധത്തിൽ അഞ്ജനയാണ് ഭാര്യ.