മൂലന്പിള്ളി നിരീക്ഷണ സമിതി തുതിയൂരിലെ പുനരധിവാസ ഭൂമിയിൽ അന്വേഷണമാരംഭിച്ചു
1564282
Monday, June 2, 2025 5:09 AM IST
കാക്കനാട്: ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും മൂലന്പിള്ളി പാക്കേജിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ തുതിയൂരിലെ പുനരധിവാസ ഭൂമിയിലെ വീടുകളിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതക്കാഴ്ചകൾ സംബന്ധിച്ച് "ദീപിക' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ജില്ലാ കളക്ടർ ചെയർമാനായുള്ള നിരീക്ഷണ സമിതി അംഗങ്ങൾ തുതിയൂരിലെ ദുരിത ബാധിത സ്ഥലം സന്ദർശിച്ചു.
വെള്ളക്കെട്ടിന്റെ ദുരന്തഫലങ്ങൾ നേരിടുന്ന നിലവിലെ സാഹചര്യങ്ങളെ സംബന്ധിച്ച് നിരീക്ഷണ സമിതിയിലെ അംഗങ്ങൾ സമഗ്ര അന്വേഷണം തുടങ്ങി. വല്ലാർപാടം കണ്ടെയ്നർ ടെർമനലിലേക്കുള്ള റെയിൽവേ പാതയ്ക്കുവേണ്ടി ഇടപ്പള്ളി നോർത്ത, സൗത്ത് വില്ലേജുകളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 56 കുടുംബങ്ങൾക്ക് കാക്കനാട് വില്ലേജിൽ തുതിയൂർ മുട്ടുങ്കൽ തോടിനു സമീപം നാലു സെന്റു വീതം പുനരധിവാസത്തിനായി 2009 ൽ അനുവദിച്ചെങ്കിലും.
ചതുപ്പ് സ്ഥലമായതിനാൽ വീടു നിർമാണത്തിനുഅനുയോജ്യമല്ലെന്ന് കണ്ടെത്തിയ കുടുംബങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തീർപ്പാക്കിയ കോടതി പുനരധിവാസ ഭൂമി വാസയോഗ്യമാക്കണമെന്ന് വിധിച്ചിരുന്നു.
അധികാരികൾ വിധി നടപ്പാക്കാത്തതിനെ തുടർന്ന്ചതുപ്പിൽ വീടുകൾ നിർമിച്ച കുടുംബങ്ങളാണ് ഇപ്പോൾ ദുരിതത്തിലായത്. ജില്ലാ കളക്ടർ അധ്യക്ഷനായിട്ടുള്ള മൂലന്പിള്ളി പാക്കേജ് നിരീക്ഷണ സമിതിയിലെ അഡ്വ. സി.ആർ. നീലകണ്ഠൻ, ഫ്രാൻസിസ് കളത്തിങ്കൽ, വി.പി. വിൽസൻ, കെ. റെജികുമാർ, കുരുവിള്ള മാത്യൂസ് , എലൂർ ഗോപിനാഥ് എന്നിവരാണ് ഇന്നലെ ദുരിത ഭൂമി സന്ദർശിച്ചു സ്ഥിതിഗതികൾ പരിശോധിച്ചത്. ഹാഷിം ചേന്നാംപിള്ളി, കെസിവൈഎമ്മിന്റെ രാജീവ് പാട്രിക്, ജോസഫ് കോതാട് തുടങ്ങിയവർ അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ഇടപ്പള്ളി സൗത്ത് വില്ലേജിൽ നിന്ന് വല്ലാർപാടം പദ്ധതിക്ക് വേണ്ടി കിടപ്പാടം വിട്ടുകൊടുത്ത വിദ്യാധരൻ തന്റെ പട്ടയഭൂമിയിൽ പണിത വീടാണ് നിലവിൽ വെള്ളത്തിൽ മുങ്ങിയത്. ഭാര്യ സീത വിദ്യാധരൻ, മക്കളായ ചന്തു പ്രസാദ് , ഇന്ദു പ്രസാദ്, വിദ്യാധരന്റെ ഊമയും ബധിരയുമായ പസഹോദരി ഷീലയും അടങ്ങുന്ന കുടുംബത്തിന്റെ ദുരിതകഥ "ദീപിക' വാർത്തയാക്കിയിരുന്നു. സമിതി കണ്ടെത്തിയ വസ്തുതകൾ സ്ഥലംഎംഎൽഎ ഉമാ തോമസ് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന് കൈമാറുമെന്ന് സി.ആർ. നീലകണ്ഠൻ അറിയിച്ചു.