നാടിനു നഷ്ടമായത് നാട്ടറിവുകളുടെ കൂട്ടുകാരനെ
1564287
Monday, June 2, 2025 5:18 AM IST
വൈപ്പിൻ : തലമുറകൾ കൈമാറി വന്നിരുന്ന അമൂല്യങ്ങളായ നാട്ടറിവുകൾ അന്യം നിന്നു പോകാതിരിക്കാനായി നാലര പതിറ്റാണ്ടോളംജീവിതം ഉഴിഞ്ഞുവച്ച് രംഗത്തിറങ്ങിയ ഓച്ചന്തുരുത്തുകാരൻ മഹേഷ് മങ്ങാട്ട് ഇനി ഓർമകൾ മാത്രം. നാട്ടറിവുകളുടെ കൂട്ടുകാരൻ എന്നറിയപ്പെട്ടിരുന്ന മഹേഷ് വരും തലമുറയ്ക്ക് നാട്ടറിവുകൾ പകരാനായി നടത്തിയ ശ്രമങ്ങൾ ഒരു പരിധി വരെ വിജയത്തിലേക്കെത്തിച്ചാണ് ജീവിത യാത്ര അവസാനിപ്പിച്ചത്.
സോഷ്യൽ മീഡിയ ജന്മം കൊണ്ടിട്ടില്ലാത്ത സമയത്ത് നാടുനീളെ സഞ്ചരിച്ച് തലവേദന നിവാരണ ക്യാമ്പുകളും സൗജന്യ പഠന ക്ലാസുകളും ബോധവത്കരണ ക്ലാസുകളും ചികിത്സാക്യാമ്പുകളുമൊക്കെ നടത്തിവന്നിരുന്ന മഹേഷ് കേരളക്കരയ്ക്ക് ഏറെ സുപരിചിതനാണ്.
മഹേഷിന്റെ സേവനങ്ങളെ മുൻനിർത്തി 1997 ൽ കേന്ദ്ര സർക്കാർ ദേശീയ യുവജന അവാർഡ് നൽകി ആദരിച്ചു. ആരോഗ്യ സംരക്ഷണവും ഔഷധസസ്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഗ്രാമീണമേഖലയിൽ നിരന്തരം ബോധവത്കരണം നടത്തിയതിന് 2002-ൽ കേന്ദ്ര കൃഷി, ഗ്രാമീണ വകുപ്പ് മന്ത്രിയായിരുന്ന സംഗപ്രിയ ഗുപ്ത മഹേഷിനെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.
ദേശീയ അവാർഡ് ഉൾപ്പെടെ 12-ഓളം അവാർഡുകൾ നാലര പതിറ്റാണ്ടിനുള്ളിൽ മഹേഷിനെ തേടിയെത്തിയിരുന്നു. കൃഷി, നാട്ടുവൈദ്യം എന്നിവയെക്കുറിച്ച് 10 ലഘുഗ്രന്ഥങ്ങൾ മഹേഷ് രചിച്ചിട്ടുണ്ട്.
കര്‍ക്കടകമാസത്തില്‍ പഴയതലമുറ ഉപയോഗിച്ചിരുന്ന മരുന്നു കഞ്ഞി പുനരവതരിപ്പിച്ചു വൻ പ്രചാരത്തിലാക്കിയ മഹേഷ് സാക്ഷരതാ മിഷൻ മുൻ ജില്ലാ കോ ഓർഡിനേറ്റർ കൂടിയായിരുന്നു.