എടയാർ മലിനീകരണം : സമരവുമായി കന്പനി തൊഴിലാളികൾ
1568052
Tuesday, June 17, 2025 7:07 AM IST
ആലുവ: എടയാർ മേഖലയിൽ വ്യവസായ സ്ഥാപനങ്ങൾ തമ്മിലുള്ള പോര് രൂക്ഷമാക്കി പ്രത്യക്ഷ സമര പരിപാടികൾ നടന്നു. വ്യാപകമായ ദുർഗന്ധമെന്ന് ആരോപിച്ച് മറൈൻ അലൈൻസ് പ്രോഡക്റ്റ്സ് എന്ന കമ്പനിയുടെ മുന്നിൽ തൊട്ടടുത്ത ഇൻഡോ ജർമൻ കാർബൺ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. ഇതിനു മറുപടിയായി അലൈൻസ് കമ്പനി തൊഴിലാളികൾ പ്രതിരോധ സമരം നടത്തി.
എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മത്സ്യ, മാംസങ്ങൾ സംസ്ക്കരിച്ച് കോഴിത്തീറ്റ ഉണ്ടാക്കുന്ന കമ്പനിയിൽനിന്ന് രൂക്ഷഗന്ധം പരക്കുന്നതായി ആരോപിച്ചാണ് നൂറുകണക്കിന് തൊഴിലാളികൾ റാലിയും പ്രതിഷേധ സമരവും നടത്തിയത്. പ്രതിഷേധ യോഗത്തിൽ പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു.
ചിരട്ടക്കരി നിർമണ സ്ഥാപനമാണ് ഐജിസിഎൽ. എന്നാൽ സ്ഥാപനത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിനേയോ വ്യവസായ വകുപ്പിനേയോ സമീപിക്കാതെ തൊഴിലാളികളെക്കൊണ്ട് സമരം ചെയ്യിക്കുന്നത് ഗുഢലക്ഷ്യത്തിലാണ് അലൈൻസ് കമ്പനി തൊഴിലാളികൾ ആരോപിച്ചു. പരസ്പരം നിരവധി ആരോപണങ്ങൾ മാനേജ്മെന്റും തൊഴിലാളി സംഘടനാ നേതാക്കളും ഉന്നയിച്ചിട്ടുണ്ട്.
ഇൻഡോ ജർമൻ കാർബൺ തൊഴിലാളികൾ നടത്തിയ സമരത്തെ പ്രതിരോധിക്കുവാൻ അലൈൻസ് കമ്പനി മാനേജ്മെന്റ് പ്രതിരോധ സമരം സംഘടിപ്പിച്ചത് സ്ഥലത്ത് സംഘർഷത്തിനിടയാക്കി. തുടർന്ന് ഇൻഡോ കാർബൺ തൊഴിലാളികൾ എടയാർ കവലയിലേക്ക് പ്രകടനം നടത്തി. ഇതിന് പിന്നാലെ പ്രകടനം നടത്താൻ എത്തിയ അലൈൻസ് തൊഴിലാളികളെ പോലീസ് തടഞ്ഞാണ് സംഘർഷം ഒഴിവാക്കിയത്.
കഴിഞ്ഞ ദിവസം അനധികൃത ഗോഡൗണുകൾക്കെതിരെയും വലിയ ലോറികളുടെ പാർക്കിംഗിന് എതിരെയും എടയാർ മേഖലയിലെ ചെറുകിട വ്യവസായികൾ രംഗത്ത് വന്നിരുന്നു. സംഘടനയിലെ അംഗങ്ങൾക്കെതിരെയാണ് സംഘടന പരാതി പോലീസിനെ അറിയിച്ചത്. വ്യവസായശാല ഉടമകൾ പരസ്പരം പോരടിക്കുന്ന അസാധാരണ സംഭവങ്ങൾ ബിനാനിപുരം പോലീസിനും തലവേദന ആയിരിക്കുകയാണ്.