ജനത്തിന്റെ വിശുദ്ധീകരണമാണ് ശ്രേഷ്ഠ ബാവ ഏറ്റെടുത്തിരിക്കുന്നത്: മന്ത്രി പി. പ്രസാദ്
1568064
Tuesday, June 17, 2025 7:29 AM IST
കുത്താട്ടുകുളം: ജനത്തിന്റെ വിശുദ്ധീകരണമാണ് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ്. ഉള്ളിൽ നിന്ന് ഉറവപോലുള്ള മഹത്വത്താൽ കാതോലിക്ക ബാവ ഉത്തരവാദിത്വം നിറവേറ്റുമെന്നും മുന്നിൽനിന്ന് നയിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കൂത്താട്ടുകുളത്ത് നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വടകര സെന്റ് ജോണ്സ് യാക്കോബായ പള്ളിയിൽ എത്തിച്ചേർന്ന ബാവയെ വികാരി ഫാ. പോൾ തോമസ് പീച്ചിയിൽ തിരിതെളിയിച്ച് സ്വീകരിച്ചു. ഇടവകയുടെ സഭാനേതൃത്വവും ഇടവകാംഗങ്ങളും നൽകിയ സ്വീകരണത്തിനു ശേഷം പള്ളിയിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകന്പടിയോടെ കൂത്താട്ടുകുളത്ത് എത്തിച്ചേർന്ന ബാവയെ സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിൽ നിന്നും സ്വീകരിച്ച് ടൗണ്ഹാളിലേയ്ക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസ് അധ്യക്ഷത വഹിച്ചു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട് അനുഗ്രഹ പ്രഭാഷണം നടത്തി. ശേഷ്ഠ ബാവയ്ക്ക് കൂത്താട്ടുകുളം മേഖലയുടെ പ്രത്യേക ഉപഹാരം നൽകി. ജോസ് കെ. മാണി എംപി, അനൂപ് ജേക്കബ് എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ, കുത്താട്ടുകുളം നഗരസഭാധ്യക്ഷ വിജയ ശിവൻ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ്, എസ്എൻഡിപി യൂണിയൻ സെക്രട്ടറി സത്യൻ ചേരിയ്ക്കവാഴയിൽ, സഭ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, കമാൻഡർ കെ.എ. തോമസ്, ഫാ. പോൾ തോമസ് പീച്ചിയിൽ, ഫാ. ജെയിംസ് കുടിലിൽ, ഫാ. മാത്യു കരീത്തറ, മാർത്ത്മറിയം മുൻ സെക്രട്ടറി അമ്മിണി മാത്യു, പീറ്റർ കെ. ഏലിയാസ് എന്നിവർ പ്രസംഗിച്ചു.