കൊച്ചി മെട്രോയ്ക്ക് എട്ടു വയസ്
1568062
Tuesday, June 17, 2025 7:19 AM IST
കൊച്ചി: കൊച്ചിയിലെ നഗരയാത്രകൾക്ക് ചടുലവേഗം പകർന്ന മെട്രോ റെയിലിന് ഇന്ന് എട്ടു വയസ്. 2017 ജൂണ്‍ 17ന് ആരംഭിച്ച കൊച്ചി മെട്രോയിൽ ഓരോ വർഷവും യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുന്നുണ്ട്.
അവധി ദിവസങ്ങളിലൊഴികെ പ്രതിദിനം ലക്ഷത്തിലേറെപ്പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കെഎംആർഎൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടിയിരുന്നു. ഈ വര്‍ഷം 3.65 കോടി യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നത്. മെട്രോ സേവനം ആരംഭിച്ച 2017-18 കാലയളവില്‍ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 1.71 കോടിയായിരുന്നു.
ചുരുങ്ങിയ കാലയളവിൽ പ്രവര്‍ത്തന ലാഭം നേടി, ഇന്ത്യന്‍ മെട്രോ കമ്പനികളിലും കൊച്ചി മെട്രോ മുന്നിലാണ്. 2023-24 സാമ്പത്തിക വര്‍ഷത്തെ പ്രവർത്തനലാഭം 22.5 കോടിയാണ്. മെട്രോയിലെ യാത്രക്കാരില്‍ യുവാക്കളാണ് കൂടുതലെന്നു കെഎംആർഎൽ അധികൃതർ അറിയിച്ചു.
ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകള്‍, ശുചിത്വവും വൃത്തിയും നിറഞ്ഞ പരിസരം, ശീതീകരിച്ച ട്രെയിന്‍, കൃത്യതയാര്‍ന്ന സേവനം, യുക്തിസഹമായ നിരക്ക് തുടങ്ങിയവ യൂവാക്കളെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്ന ഘടങ്ങളാണ്.
വിവിധ സ്റ്റേഷനുകളിൽ വന്നിറങ്ങുന്ന യാത്രക്കാർക്കു നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കെത്താൻ 15 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. വൈറ്റിലയില്‍ നിന്നും തൃപ്പൂണിത്തുറ നിന്നും ഇ-ഫീഡര്‍ ബസ് ഇന്‍ഫോപാര്‍ക്കിലേക്ക് ആരംഭിച്ചു.
എലവേറ്റഡ് ട്രാം സാധ്യത
മെട്രോയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ നിന്ന് തേവര വരെയുള്ള റൂട്ടില്‍ എലവേറ്റഡ് ട്രാം സര്‍വീസിനുള്ള സാധ്യത പഠനത്തിനും കെഎംആര്‍എല്‍ ഒരുങ്ങുകയാണ്. മെട്രോ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പാലാരിവട്ടം-കാക്കനാട് ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി ആലുവ-അങ്കമാലി റൂട്ടിലെ നിർമാണത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്ന പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി കെഎംആർഎൽ അറിയിച്ചു.