കണ്ണമാലിയിൽ കടലേറ്റം രൂക്ഷം; നിസഹായരായി നിവാസികൾ
1568063
Tuesday, June 17, 2025 7:19 AM IST
തോപ്പുംപടി: രണ്ടു ദിവസം തുടര്‍ച്ചയായി കടല്‍ കയറിയതോടെ കണ്ണമാലി ചെറിയകടവ് പ്രദേശത്ത് നിന്ന് ആളുകള്‍ ബന്ധുവീടുകളിലേക്ക് പലായനം തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച ഒഴിഞ്ഞുനിന്ന കടലേറ്റം ഞായറാഴ്ചയും ഇന്നലെയും വീണ്ടും ശക്തമായി.
കണ്ണമാലി പ്രദേശത്തെ നാലു മുതല്‍ എട്ട് വാര്‍ഡുകള്‍ വരെയുള്ള ജനങ്ങളാണ് വലിയ ദുരിതത്തിലായിരിക്കുന്നത്. തുടര്‍ച്ചയായ കടൽകയറ്റമായതിനാല് വീടുകളില്‍ തങ്ങാന്‍ സാധിക്കുന്നില്ല. മുറികളില്‍ മുട്ടൊപ്പം വെള്ളമാണ്. മാലിന്യങ്ങളും വീടുകളിലേക്ക് കയറുന്നത് ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നു.
കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, കൈതവേലി എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായിട്ടുള്ളത്. പ്രദേശത്തെ നാലു മുതല്‍ എട്ട് വാര്‍ഡുകളില്‍ പൂര്‍ണമായും വെള്ളം കയറിയ അവസ്ഥയിലാണ്. ഇവിടെ കടല്‍ വെള്ളം റോഡ് കവിഞ്ഞൊഴുകി. വാഹനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാനാവാത്ത രീതിയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കടലേറ്റം ശക്തമായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ സാധിക്കുന്നില്ല.
റോഡിനു കുറുകെ വള്ളം വച്ച് ഉപരോധവുമായി നാട്ടുകാർ
കണ്ണമാലി: കടലേറ്റം രൂക്ഷമായതോടെ പൊറുതിമുട്ടിയ ജനങ്ങള്‍ കണ്ണമാലിയില്‍ റോഡ് ഉപരോധിച്ചു. വളളവുമായെത്തിയ പ്രതിഷേധക്കാര്‍ റോഡിനു കുറുകെ വള്ളം ഇറക്കി വച്ചാണ് ഉപരോധിച്ചത്. ചാക്കുകളും മരക്കൊന്പുകളും റോഡിനു കുറുകെയിട്ടു. ഇതേതുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

കണ്ണമാലി പോലീസ് സ്ഥലത്തെത്തിയെങ്കിലും അധികൃതര്‍ എത്തി ഉറപ്പ് നല്‍കാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. ജില്ലാ കളക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ ജോസഫ് ഹെര്‍ട്ടിസ് സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്കി.
കടലേറ്റം രൂക്ഷമായ പ്രദേശങ്ങളില്‍ ജിയോ ട്യൂബ് സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞെങ്കിലും രാത്രിയോടെയാണ് ജനം പിരിഞ്ഞു പോയത്.