ആര്‍ത്തലച്ച് തിര തീരത്തേക്ക്; വെള്ളത്തിലായത് കോടികള്‍
1568054
Tuesday, June 17, 2025 7:19 AM IST
കൊച്ചി: കടലാക്രമണം രൂക്ഷമായ ജില്ലയിലെ തീരദേശത്ത് താല്‍ക്കാലിക സംവിധാനമൊരുക്കി കല്ക്ഷോഭത്തെ ചെറുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങൾ പാളി. മഴ രൂക്ഷമായതിന് പിന്നാലെ കടലാക്രമണവും കനത്തതോടെയാണ് കോടികള്‍ ചെലവിട്ട് ആരംഭിച്ച താല്‍ക്കാലിക സംരക്ഷണ സംവിധാനങ്ങള്‍ വെള്ളത്തിലായത്.
ഇതോടെ പ്രശ്നപരിഹാരത്തിന് ശാശ്വത മാര്‍ഗങ്ങള്‍ വേണമെന്ന ദുരിതബാധിതരുടെ ആവശ്യവും ശക്തമായിരിക്കുകയാണ്. കണ്ണമാലി, എടവനക്കാട് പ്രദേശത്തെ തീരങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചിട്ടുള്ളത്. മഴക്കാലപൂര്‍വ ശുചീകരണം പാളിയതോടെ പ്രതിഷേധമറിയിച്ച് തീരദേശവാസികള്‍ കടലില്‍ ഇറങ്ങി പ്രതിഷേധം അറിയിച്ചിട്ടും അധികാരികള്‍ ചെവിക്കൊണ്ടിരുന്നില്ല.
മഴ കനത്തതിന് പിന്നാലെ വീടുകളിലടക്കം വെള്ളം കയറിയതോടെയാണ് അധികൃതര്‍ക്കും ചൂടുവച്ചത്. ശക്തമായി തുടരുന്ന മഴയ്ക്കിടെ ഏതാനും ചിലയിടങ്ങളില്‍ നിര്‍മിച്ച മണല്വാടകളാണ് ഇപ്പോള്‍ വെള്ളത്തിനടിയിലായിരിക്കുന്നത്. അതിനിടെ മണ്ണില്ലാത്തതിനാല്‍ ചിലയിടങ്ങളില്‍ താല്‍ക്കാലിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
ജെസിബി ഉപയോഗിച്ച് നിര്‍മിച്ച മണല്‍വാടയും ജിയോ ബാഗുകളുമാണ് തകര്‍ന്നിട്ടുള്ളത്. മഴ തുടരുന്നതിനാല്‍ വേലിയേറ്റ സമയങ്ങളില്‍ കടല്‍ ശക്തമാണ്. ചെല്ലാനം കൊച്ചി തീരത്തെ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കടല്‍ കയറ്റമാണ് ഈ ദിവസങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
താല്‍ക്കാലിക സംരക്ഷണമൊരുക്കാന്‍ അനുവദിച്ചത് 1.25 കോടി
ചെല്ലാനം പഞ്ചായത്തിലെ കടലാക്രമണം നേരിടുന്ന കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളില്‍ ജിയോ ബാഗ് നിരത്തി താല്‍ക്കാലിക സംരക്ഷണമൊരുക്കാനാണ് നിലവില്‍ തീരുമാനമായത്. ഇതിനായി കേരള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1.25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശങ്ങളിലെ വീടുകള്‍ ഇതിനോടകം തന്നെ വെള്ളത്തിലാണ്. കടലാക്രമണവും നാശനഷ്ടങ്ങളും രൂക്ഷമായതിന് ശേഷമാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുള്ളതെന്ന് ദുരിത ബാധിതര്‍ ആരോപിക്കുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശത്തിന് പിന്നാലെ കണ്ണമാലി പ്രദേശത്ത് ഏതാനും ചിലയിടങ്ങളില്‍ മണല്‍വാടകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചെങ്കിലും ഇവ തകര്‍ന്ന നിലയിലണ്.
ജനകീയ ഹര്‍ത്താല്‍ 30ന്
തീരസംരക്ഷണത്തില്‍ ടെട്രാപോഡ് കടല്‍ഭിത്തി, പുലിമുട്ട് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തില്‍ ഈ മാസം 30ന് വിവിധ ബഹുജന സാമൂഹ്യ സംഘടനകളുടെ പിന്തുണയോടെ ചെല്ലാനം കൊച്ചി തീരത്ത് ജനകീയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുത്തന്‍തോടിന് വടക്കോട്ടുള്ള കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ ഈ കാര്യത്തില്‍ സര്‍ക്കാര്‍ കടുത്ത അവഗണന തുടരുകയാണ്. ഈ സാഹചര്യത്തില്‍ ചെല്ലാനം കൊച്ചി തീരം സംരക്ഷിക്കാന്‍ പ്രദേശത്ത് ടെട്രാപോഡ് കടല്‍ ഭിത്തിയുടെയും പുലി മുട്ടുകളുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ചെല്ലാനം കൊച്ചി ജനകീയവേദി ജനറല്‍ കണ്‍വീനര്‍ വി.ടി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.