പെരിയാറിൽ ജലനിരപ്പുയർന്നു; മണപ്പുറം വെള്ളക്കെട്ടിൽ
1568061
Tuesday, June 17, 2025 7:19 AM IST
ആലുവ: കനത്ത മഴയെത്തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകി ആലുവ മണപ്പുറത്തെ താത്കാലിക ശിവക്ഷേത്രത്തിന്റെ മേൽക്കൂരയുടെ താഴെ വരെ മുങ്ങി. പുലർച്ചെ 3.30 ഓടെയാണ് ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ മുങ്ങിയത്. ഇക്കുറി കാലവർഷത്തിലെ ആദ്യ ആറാട്ടാണിത്. നിരവധി ഭക്തരാണ് ആറാട്ട് കുളിക്കാനെത്തുന്നത്.
അതേ സമയം പെരിയാറിന്റെ തീരത്ത് ജലനിരപ്പ് ഉയർന്നിട്ടില്ല. പെരിയാർ കരകവിഞ്ഞ് പ്രകൃതി ഒരുക്കുന്ന സ്വാഭാവിക വെള്ളപ്പൊക്കത്തിൽ ക്ഷേത്രം പൂർണമായും മുങ്ങുമ്പോഴാണ് ആലുവ മഹാദേവന് ആറാട്ട് നടക്കുന്നത്. മണൽപ്പരപ്പിൽ നിന്ന് താഴ്ത്തിയാണ് ക്ഷേത്ര മുറ്റം നിലകൊള്ളുന്നത്.
ക്ഷേത്രം മുങ്ങിയാലും മണപ്പുറത്തെ ക്ഷേത്രത്തിൽ പൂജ നടത്തണമെന്ന ഐതിഹ്യമുള്ളതിനാൽ ക്ഷേത്ര ചുറ്റുമതിലിന് മുകളിൽ ശീവേലി തിടമ്പ് എത്തിച്ച് രാവിലെ അഭിഷേകം നടന്നു. മുൻ കാലങ്ങളിൽ പ്രത്യേക തോണിയിലാണ് താഴത്തെ ക്ഷേത്രത്തിൽ എത്തിയിരുന്നത്.
പലപ്പോഴായി പെയ്ത കനത്ത മഴയും വിവിധ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളമെത്തിയതുമാണ് മണപ്പുറം ക്ഷേത്രം മുങ്ങാൻ കാരണമായത്. ബലി തർപ്പണത്തിന് എത്തുന്നവർക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ ദേവസ്വം ബോർഡും ഉപദേശക സമിതിയും സൗകര്യമൊരുക്കിയിട്ടുണ്ട്.
മണപ്പുറത്തെ ക്ഷേത്രത്തറയിൽ താത്കാലികമായി കൂട്ടിയോജിപ്പിക്കുന്ന വിധത്തിൽ മരത്തടികളാൽ നിർമിക്കുന്ന താത്കാലിക ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങൾ മേടമാസം അവസാനത്തോടെ അഴിച്ചുമാറ്റിയിരുന്നു. ഇവിടത്തെ ശീവേലി തിടമ്പും മുകളിലെ പ്രധാന ക്ഷേത്രത്തിലേക്ക് മാറ്റി. ഈ ശീവേലി തിടമ്പ് എത്തിച്ചാണ് രാവിലെ അഭിഷേകം നടത്തിയത്.