കൂടുതൽ മൊഞ്ചത്തിയാകാൻ താമരക്കുളം
1569815
Tuesday, June 24, 2025 1:24 AM IST
ഒറ്റപ്പാലം: താമരക്കുളത്തിനു പുതുമോടി, പത്തുലക്ഷംരൂപ ചെലവിൽ നവീകരണം വരും. സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള ഇടമായി കുളം പരിസരത്തെ മാറ്റും.
പത്തൊമ്പതാം മൈലിലെ താമരക്കുളത്തെയാണ് പുതുമോടിയിലാക്കാൻ നഗരസഭയുടെ പദ്ധതി വരുന്നത്.
ഇതിനുവേണ്ടി അമൃത് പദ്ധതിയിൽ പത്തുലക്ഷംരൂപ അനുവദിച്ചതായി നഗരസഭാ ചെയർപേഴ്സൺ കെ. ജാനകിദേവി അറിയിച്ചു.
കുളത്തിനു നാലുവശവും പൂന്തോട്ടമൊരുക്കി ഇരിപ്പിടങ്ങൾ സജ്ജീകരിച്ച് വെളിച്ച സംവിധാനങ്ങൾ ഒരുക്കാനാണ് പദ്ധതി. കുട്ടികൾക്കു കളിക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കാൻ പറ്റുമോ എന്നതും ആലോചിക്കും. കുടുംബശ്രീയുടെ കഫ്റ്റീരിയ തുടങ്ങുന്നതും പരിഗണനയിലുണ്ട്.
ഒറ്റപ്പാലത്ത് സായാഹ്നങ്ങൾ ചെലവഴിക്കാൻ പാർക്ക് പോലുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഭാരതപ്പുഴയെയും മായന്നൂർ പാലത്തെയുമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. താമരക്കുളത്തിലും ധാരാളം പേർ എത്താറുണ്ട്. ഇതിനു പുറമേ അഗ്നിരക്ഷാസേന യൂണിറ്റ് തുടങ്ങുന്നതിന്നും ആലോചനയുണ്ട്.
താലൂക്കാസ്ഥാനമായ ഒറ്റപ്പാലത്ത് അഗ്നിരക്ഷാസേന യൂണിറ്റ് നിലവിൽ ഇല്ലാത്ത അവസ്ഥയാണ്. ഇത് താമരക്കുളത്തിന് സമീപം തുടങ്ങാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
വേനലിൽപോലും കുളത്തിൽ ആവശ്യത്തിന് വെള്ളമുണ്ടാകുമെന്നതും പാലക്കാട്-കുളപ്പുള്ളി പാതയ്ക്ക് അരികിലാണെന്നതും അനുകൂലഘടകമാണ്.