കമ്പാലത്തറയിൽ അപകടമരണങ്ങൾ തുടർക്കഥ: നോക്കുകുത്തിയായി ജലസേചനവകുപ്പ് അധികൃതർ
1570125
Wednesday, June 25, 2025 1:44 AM IST
വണ്ടിത്താവളം: കമ്പാലത്തറ ഏരിയിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുന്പോഴും ഫലപ്രദമായി തടയാൻ ജലസേചനവകുപ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തം. ഇക്കഴിഞ്ഞ ദിവസം രണ്ടു വിദ്യാർഥികൾ ഏരിയിൽ കുളിക്കാനിറങ്ങി ജീവഹാനി സംഭവിച്ചിരുന്നു.
കോയമ്പത്തൂരിൽ നിന്നും വിനോദയാത്രക്കുവന്ന പത്തംഗ കോളജ് വിദ്യാർഥികളിൽ മൂന്നുപേർ സമാനമായ രീതിയിൽ മുങ്ങിമരിച്ചിരുന്നു. ഇതുകൂടാതെ കുളിക്കാനും ഇതര ആവശ്യത്തിനുമായി ഏരിയിലിറങ്ങി ഒരു ഡസനിലേറെ പേർ മരണപ്പെട്ട സംഭവം നടന്നിരുന്നു.
കാലവർഷസമയങ്ങളിൽ ജലനിരപ്പ് ഉയരുമ്പോഴാണ് മിക്ക അപകടങ്ങളും നടന്നിരിക്കുന്നത്. വേനൽസമയങ്ങളിൽ അനധികൃതമായി മണൽവാരിയ കുഴികളും മരണങ്ങൾക്കു കാരണമാവുന്നുണ്ട്.
അനധികൃതമായി മണൽ വാരുന്നവർക്കെതിരെ നടപടികൾ ഉണ്ടാവാത്തതും തുടർസംഭവങ്ങൾക്ക് കാരണമാകുന്നു. കമ്പാലത്തറ ഏരിയിൽ ജനം പ്രവേശിക്കുന്നത് തടയുംവിധം കമ്പിവേലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കേണ്ടതുണ്ട്. ഏരിയിൽ ഇറങ്ങാൻ പാടില്ലെന്ന ബോർഡ് സ്ഥാപിക്കുന്നത് പ്രശ്നത്തിനു പരിഹാരമാവില്ലെന്നത് തുടർമരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജലനിരപ്പ് കുറയുന്ന സമയങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നും പലരും സംഘം ചേർന്ന് മദ്യപിക്കാനെത്തുന്നുണ്ടെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നുണ്ട്.
ഏരിയിൽ ഇവരുടെ പ്രവേശനം തടഞ്ഞാൽ ഇത്തരക്കാർ അക്രമണത്തിനു തുനിയുമെന്നതിനാൽ നാട്ടുകാർ മൗനം പാലിക്കുകയാണ്. ഡാമിന്റെ വടക്കുവശത്തും പടിഞ്ഞാറുഭാഗത്തുമുള്ള ഷട്ടറുകളുടെ ഭാഗത്തും തുറന്ന സ്ഥലമെന്നതിനാൽ ഏരിയിൽ ഇറങ്ങുന്നതിന് സൗകര്യമാവുന്നുണ്ട്.
കൊല്ലങ്കോട് സീതാർകുണ്ടും കമ്പാലത്തറ ഏരിയും മരണക്കയങ്ങളാവുന്നത് തടയാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞമാസം കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ട ഭാഗത്ത് നിന്നും നെണ്ടൻകിഴായ സ്വദേശിയായ യുവാവ് പാറക്കെട്ടിൽ വീണ് മരണപ്പെട്ട സംഭവം നടന്നിരുന്നു.
ഈ സ്ഥലം വനംവകുപ്പിന്റെതെന്നതിനാൽ മറ്റൊരു അറിയിപ്പുവരെ സന്ദർശകരെ പ്രവേശിപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ബോർഡ് സ്ഥാപിച്ച് ഒരു വാച്ചറെ നിയമിച്ചിരുന്നു.
കമ്പാലത്തറ ഏരിയിലും ജലസേചന വകുപ്പ് അധികൃതർ വാച്ച്മാനെ നിർത്തി സന്ദർശകരെ തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.