വന്യമൃഗശല്യം: ഡിഎഫ്ഒ ഓഫീസ് മാർച്ച് നടത്തി
1570123
Wednesday, June 25, 2025 1:44 AM IST
പാലക്കാട്: ജനവാസമേഖലകളിൽ മനുഷ്യജീവനു പോലും ഭീഷണിയായി വന്യമൃഗങ്ങൾ കടന്നുകയറുകയാണെന്നും കൃഷിയുൾപ്പെടെയുള്ള ജീവനോപാധികൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണെന്നും എന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം ഈവിഷയത്തിൽ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും ബിഎംഎസ് സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ പറഞ്ഞു.
മുണ്ടൂർ ആവർത്തിക്കാതിരിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി കർഷക മസ്ദൂർ സംഘം ബിഎംഎസ് നടത്തിയ ഡിഎഫ്ഒ ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ധനസഹായം ഒരു കോടി രൂപയാക്കി ഉയർത്തുക, വന്യജീവി ആക്രമണത്തിൽ അപകടം സംഭവിച്ചവർക്ക് ആജീവനാന്ത ചികിത്സാ സഹായമായി 50 ലക്ഷം രൂപ അനുവദിക്കുക, വന്യജീവി ആക്രമണത്താൽ വിളകൾ നശിപ്പിക്കപ്പെട്ടാൽ നൽകുന്ന സഹായധനം 4 ഇരട്ടിയായി ഉയർത്തുക, 15 ദിവസത്തിനകം സഹായധനം വിതരണം ചെയ്യുക, പ്രദേശവാസികളെ ഉൾപ്പെടുത്തി ശക്തമായ ഫെൻസിംഗ്, റഡാർ, കിടങ്ങ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആശ്രിതനിയമനം ആയി സർക്കാർ സംവിധാനത്തിൽ ജോലി ഉറപ്പാക്കുക, കൃഷിസ്ഥലത്തെ വന്യമൃഗങ്ങളുടെ സാന്നിധ്യം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടന്നത്. ഒലവക്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡിഎഫ്ഒ ഓഫീസിനു മുന്നിൽ അവസാനിച്ചു. ധർണയിൽ കർഷക മസ്ദൂർസംഘം ജില്ലാ ഉപാധ്യക്ഷൻ എൻ.വി. ശശി അധ്യക്ഷത വഹിച്ചു.