വീടുകൾ ഉപേക്ഷിച്ചേ പറ്റൂ... നിവൃത്തിയില്ലാതെ കർഷകർ
1570115
Wednesday, June 25, 2025 1:43 AM IST
നെന്മാറ: കരിമ്പാറ കൽച്ചാടിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. അബ്രഹാം പുതുശ്ശേരിയുടെ 16 റബർമരങ്ങളിലെ മഴമറയും ചിരട്ടകളും ചിരട്ടതാങ്ങി കമ്പികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
മൂന്നു മരങ്ങൾ കാട്ടാന മറിച്ചിട്ടു. പണ്ടിക്കുടി എൽദോസിന്റെ ഒന്പതു കമുകുകളും നിരവധി കമുകിൻതൈകളും നശിപ്പിച്ചു. കോപ്പംകുളമ്പ് സ്വദേശി മണിയുടെ ആറുകമുകുകളും നശിപ്പിച്ചിട്ടുണ്ട്. രാത്രി മുഴുവൻ കൃഷിയിടത്തിൽ തലങ്ങും വിലങ്ങുംനടന്ന് കാട്ടാന മിക്കയിടങ്ങളും ചെളിക്കുളമാക്കിയിട്ടുമുണ്ട്.
പ്രദേശത്തെ കൃഷിയിടങ്ങളിലെ താമസക്കാർ ജീവൻഭയന്ന് താമസം മാറിയതോടെയാണ് വൈകുന്നേരങ്ങളിൽ കൃഷിയിടങ്ങളിൽ കാട്ടാനകളുടെ വിഹാരം ആരംഭിച്ചത്. കഴിഞ്ഞദിവസം കൽച്ചാടിയിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള പൂഞ്ചേരിയിലും കാട്ടാനകൾ കൃഷിനാശം വരുത്തിയിരുന്നു.
നെല്ലിയാമ്പതി വനമേഖലയിൽ നിന്നുമെത്തുന്ന കാട്ടാനകൾ മൂന്നും നാലും അടങ്ങുന്ന ചെറു സംഘങ്ങളായി പിരിഞ്ഞ് കരിമ്പാറ, നിരങ്ങൻപാറ, കൽച്ചാടി, പൂഞ്ചേരി, ചള്ള, ഓവുപാറ, ഒലിപ്പറ മേഖലകളിലായി ദിവസങ്ങൾ ഇടവിട്ട് കൃഷിനാശം വരുത്തുന്നതു പതിവായിരിക്കുകയാണ്.
ഒരു പ്രദേശത്ത് വനം ജീവനക്കാർ പടക്കം പൊട്ടിച്ച് അകറ്റാൻ ശ്രമിച്ചാൽ അടുത്ത രാത്രി ഒന്നോ രണ്ടോ കിലോമീറ്റർ അകലെ മറ്റൊരു പ്രദേശത്ത് കാട്ടാനകളെത്തുന്ന സ്ഥിതിയാണുള്ളത്. മേഖലയിൽ സ്ഥിരമായി ആർആർടി സംഘത്തെ നിലനിർത്തണമെന്ന ആവശ്യം ശക്തമാണ്. സ്ഥിരമായി മേഖലയിൽ വന്യജീവികൾ കൃഷിനാശം വരുത്തുന്നതിനാൽ പ്രദേശത്തുകാർ പരാതിപ്പെടാനോ പുറംലോകത്തെ അറിയിക്കാനോ വിമുഖരായി മാറി.
എങ്ങിനെയെങ്കിലും ഭൂമി വിറ്റൊഴിയണമെന്ന ചിന്തയിലാണ് കർഷകർ. പലർക്കും നിലവിലുള്ള ആദായം എടുക്കുന്നതല്ലാതെ പുതിയ വിളയിറക്കനോ പ്രദേശത്ത് കുടുംബത്തോടെ താമസിക്കാൻ കഴിയാനാത്ത സ്ഥിതിയാണ്.
നിരവധി കർഷകർ ഭയംമൂലം സ്വന്തം കൃഷിയിടത്തിലെ വീട് ഉപേക്ഷിച്ച് വാടകവീട്ടിലും ദൂരെ മക്കളോടൊപ്പം താമസിക്കുന്ന സ്ഥിതിയിലേക്കും മാറിയിട്ടുണ്ട്.