ഉള്ളിലൊന്നുമില്ലാത്ത "നവീകരണം'
1569817
Tuesday, June 24, 2025 1:24 AM IST
മംഗലംഡാം: മംഗലംഡാം ഉദ്യാന കവാടത്തിലെ സൂചനാ ബോർഡ് കണ്ടാൽ ഇവിടെ എന്തൊക്കെയോ ഉണ്ടെന്ന പ്രതീതി ജനിപ്പിക്കും.
കുട്ടികളുടെ പാർക്ക്, കളിസ്ഥലം, സാഹസിക കളിഉപകരണങ്ങൾ, റോപ്പ് വേ, ബാലൻസിംഗ് ബ്രിഡ്ജ്, ടീ സ്റ്റാൾ, വ്യൂ പോയിന്റ് തുടങ്ങി വലിയ ഉദ്യാനങ്ങളിൽ സ്ഥാപിക്കുന്ന ബോർഡുകളാണ് മംഗലംഡാം ഉദ്യാനത്തിലേക്കുള്ള പ്രവേശന കവാടത്തിലും സ്ഥാപിച്ചിട്ടുള്ളത്.
എന്നാൽ പ്രവേശനഫീസ് കൊടുത്ത് അകത്തുകടന്നാൽ പിന്നെ വിനോദ സഞ്ചാരികൾ എങ്ങനെ പ്രതികരിക്കും എന്നുപറയാനാകില്ല. കാരണം ഉള്ളിലെത്തിയാൽ ഒന്നും കാണാനില്ല.
ഇപ്പോൾ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുള്ളതിനാൽ അതെങ്കിലും കണ്ടുമടങ്ങാം എന്നുമാത്രം. യാതൊരു പ്രതികരണശേഷിയുമില്ലാത്തവർപോലും അടക്കംപറഞ്ഞുപോകും ഇവിടെയെത്തിയാൽ.
നാലുവർഷംമുമ്പ് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഉദ്യാനത്തിലെ പല കളിഉപകരണങ്ങളും ഇപ്പോൾ വള്ളിപ്പടർപ്പുകൾ കയറി കാടുമൂടി. സാഹസിക ഉദ്യാനം പ്രവർത്തനരഹിതമാണ്.
കളി ഉപകരണങ്ങളിൽ കയറരുത്, അപകടകരമാണ്. സാഹസിക ഉദ്യാനത്തിലെ പലയിടത്തും എഴുതി വച്ചിട്ടുള്ള വാക്കുകളാണിത്. വലിയ മരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചായിരുന്നു സാഹസിക ഉദ്യാനത്തിലെ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നത്. മരം വണ്ണംകൂടിയപ്പോൾ ഫിറ്റ് ചെയ്തതെല്ലാം തകർന്നു.
യഥാസമയം അറ്റകുറ്റപ്പണികൾ ഇല്ലാതെ ആകാശമേലാപ്പിലുള്ള സാഹസിക നടപ്പാതകളും നശിച്ചു. ചുരുക്കത്തിൽ ഇവിടെ ഇപ്പോൾ ഒന്നുമില്ല. കാടുമൂടിയ പൊന്തക്കാടുകളിൽ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചെത്തുന്ന കമിതാക്കളെയും കാണാം.
പ്രവേശനകവാടത്തിൽ ടിക്കറ്റ് കൗണ്ടർ മാത്രമാണ് ഇപ്പോൾ ശരിയായി പ്രവർത്തിക്കുന്നത്.
തുടക്കം മുതൽതന്നെ അധികൃതരുടെ ഒളിച്ചുകളി ഇവിടെ വ്യക്തമായിരുന്നു.
2020 ഒക്ടോബർ 22നാണ് ഉദ്യാന നവീകരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രിയും എംഎൽഎയും പങ്കെടുത്ത ഉദ്ഘാടനയോഗംപോലും നടന്നത് മറ്റൊരിടത്ത്.
ഉദ്ഘാടനദിവസംപോലും ഒന്നും തുറന്നില്ല. എല്ലാം മൂടിവച്ചു. പണിപൂർത്തീകരിക്കനുണ്ടെന്നു പറഞ്ഞ് പിന്നെയും കുറെക്കാലം എല്ലാം പൂട്ടിയിട്ടു. പിന്നീട് ഒന്നരവർഷം കഴിഞ്ഞാണ് സാഹസിക ഉദ്യാനം ഉൾപ്പെടെയുള്ളവ തുറന്നത്.
ഏതാനുംമാസം മാത്രം പ്രവർത്തിച്ച ഉദ്യാന ഉപകരണങ്ങൾ എല്ലാം ഉപയോഗശൂന്യമായി, ചെലവഴിച്ച ലക്ഷങ്ങൾ പാഴായി. രാഷ്ട്രീയപാർട്ടികളോ സംഘടനകളോ ആരും മിണ്ടിയില്ല. അതിനുമുമ്പും നാലര കോടി രൂപയുടെ വികസനം വിനോദസഞ്ചാര കേന്ദ്രത്തിൽ നടത്തിയിരുന്നു. അതിനും ദീർഘായുസുണ്ടായില്ല.